ഐസ്ക്രീം വിൽപ്പനക്കാരനിൽ നിന്ന് പിടികൂടിയത് 56 ലക്ഷം രൂപയുടെ മയക്കുമരുന്ന്
ഐസ്ക്രീം വിൽപ്പനയുടെ മറവിൽ സൂക്ഷിച്ചിരുന്നത് 2.845 കിലോ ഒപിയം
പുനെ: ഐസ്ക്രീം വിൽപ്പനക്കാരനിൽ നിന്ന് പിടികൂടിയത് 56 ലക്ഷം രൂപയുടെ മയക്കുമരുന്ന്. രാജസ്ഥാൻ സ്വദേശിയും കത്രാജ് പ്രദേശത്ത് താമസിക്കുന്ന ദേവിലാൽ ശങ്കർലാൽ ആഹിർ (42) ആണ് അറസ്റ്റിലായത്.
പുനെ സിറ്റി പൊലീസ് നടത്തിയ പരിശോധനയിലാണ് ഐസ്ക്രിം വിൽപ്പനക്കാരനിൽ 2.845 കിലോ ഒപിയം പിടികൂടിയത്. 56.9 ലക്ഷം രൂപ വിലവരുന്നതാണ് മയക്കുമരുന്നെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോണും പ്രതിയുടെ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആന്റി നാർക്കോട്ടിക് സെൽ വിഭാഗം ഉദ്യോഗസ്ഥനായ യോഗേഷ് മണ്ഡാരക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ 20 വര്‍ഷമായി പൂനെയിൽ താമസിക്കുന്ന ദേവിലാൽ രാജസ്ഥാനില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ നിരോധിത മയക്കുമരുന്നുകള്‍ നേരത്തെയും വിറ്റതായി പൊലീസ് സംശയിക്കുന്നു. കൂടുതല്‍ ആളുകള്‍ ഇതിന്റെ പിറകില്‍ ഉണ്ടോയെന്നും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.