Entertainment
നഷ്ടപ്പെട്ട കുറുക്കൻമൂല പള്ളിയുടെ ഓർമ്മകൾ; മിന്നല്‍ ആക്രമണം ഓര്‍ത്തെടുത്ത് കലാ സംവിധായകന്‍
Entertainment

'നഷ്ടപ്പെട്ട കുറുക്കൻമൂല പള്ളിയുടെ ഓർമ്മകൾ'; 'മിന്നല്‍' ആക്രമണം ഓര്‍ത്തെടുത്ത് കലാ സംവിധായകന്‍

ijas
|
2 Jan 2022 12:55 PM GMT

2020 മെയ് 24നാണ് മിന്നല്‍ മുരളിയുടെ കാലടി മണപ്പുറത്തെ സിനിമാസെറ്റ് അടിച്ചുതകര്‍ത്തത്

ബേസില്‍ ജോസഫ്-ടോവിനോ തോമസ് കൂട്ടുക്കെട്ടില്‍ നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം മിന്നല്‍ മുരളിയുടെ ചിത്രീകരണ അനുഭവം പങ്കുവെച്ച് കലാസംവിധായകന്‍ മനു ജഗത്. ചിത്രീകരണ മധ്യേ മിന്നല്‍ മുരളിക്ക് വേണ്ടി എറണാകുളം കാലടിയില്‍ നിര്‍മ്മിച്ച പള്ളിയും സെറ്റും തീവ്ര ഹിന്ദു സംഘടനകളായ അഖില ഹിന്ദു പരിഷത്ത്, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ഇതും മനു ജഗത് ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍ത്തെടുത്തു.

'നഷ്ടപ്പെട്ട കുറുക്കൻമൂല പള്ളിയുടെ ഓർമ്മകൾ', എന്ന തലക്കെട്ടില്‍ സിനിമക്ക് വേണ്ടി നിര്‍മ്മിച്ച ക്രിസ്ത്യന്‍ ദേവാലയത്തിന്‍റെ മനോഹരമായ ഫോട്ടോകളും സ്കെച്ചും മനു ജഗത് പങ്കുവെച്ചു. ആലുവ മണപ്പുറത്തെ സെറ്റായിരുന്നു മിന്നല്‍ മുരളിയില്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇതിലും മനോഹരമാകുമായിരുന്നുവെന്നും മനു ജഗദ് ഫേസ്ബുക്കില്‍ കമന്‍റിന് മറുപടിയായി പറഞ്ഞു.

2020 മെയ് 24നാണ് മിന്നല്‍ മുരളിയുടെ കാലടി മണപ്പുറത്തെ സിനിമാസെറ്റ് അടിച്ചുതകര്‍ത്തത്. കേസില്‍ കൊലക്കേസ് പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കാരി രതീഷിനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സെറ്റ് തകര്‍ത്തതിന്‍റെ ചിത്രങ്ങള്‍ പ്രതികള്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നത്. സെറ്റ് നശിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിർമ്മാതാവ് സോഫിയ പോൾ നേരത്തെ അറിയിച്ചിരുന്നു.

മലയാളസിനിമാലോകം മുഴുവൻ അക്രമത്തെ ശക്തമായ ഭാഷയില്‍ എതിര്‍ത്തു. മുഖ്യമന്ത്രിയും അക്രമത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. സെറ്റ് തകർത്തതിന് പിന്നിൽ വർഗീയ വാദികളാണെന്നായിരുന്നു ടൊവിനോ തോമസിന്‍റെ പ്രതികരണം.

Similar Posts