![Salam Air suspends service to India, flight service in india, latest malayalam news,സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തിവച്ചു, ഇന്ത്യയിലെ ഫ്ലൈറ്റ് സർവീസ്, ഏറ്റവും പുതിയ മലയാളം വാർത്തകൾ Salam Air suspends service to India, flight service in india, latest malayalam news,സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തിവച്ചു, ഇന്ത്യയിലെ ഫ്ലൈറ്റ് സർവീസ്, ഏറ്റവും പുതിയ മലയാളം വാർത്തകൾ](https://www.mediaoneonline.com/h-upload/2024/01/02/1404680-salam-air.webp)
സലാം എയർ മസ്കത്ത് - തിരുവനന്തപുരം സർവീസ് ബുധനാഴ്ച പുനരാരംഭിക്കും
![](/images/authorplaceholder.jpg?type=1&v=2)
ഒമാന്‍റെ ബജറ്റ് എയര്‍ലൈനായ സലാം എയറിന്‍റെ മസ്കത്ത്-തിരുവനന്തപുരം സർവീസ് ബുധനാഴ്ച പുനരാരംഭിക്കും. ആഴ്ചയിൽ രണ്ടു വീതം സർവീസുകളായിരിക്കും ഉണ്ടാകുക. ഒമാന്‍ എയറുമായി സഹകരിച്ചാണ് സലാം എയര്‍ ഇന്ത്യന്‍ സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുക.
ബുധൻ, ഞായർ ദിവസങ്ങളിൽ മസ്കത്തിൽനിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലർച്ച 3.25ന് തിരുവനന്തപുരത്തെത്തും. ശരാശരി 42 റിയാലാണ് വെബ്സൈറ്റിൽ ടിക്കറ്റ് നിരക്ക് . ഇതിൽ ഏഴ് കിലോ ഹാൻഡ് ബാഗും 20 കിലോ ചെക്ക് ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും. 10 റിയാൽ അധികം നൽകിയാൽ ചെക്ക് ഇൻ ലഗേജ് 30 കിലോ ആക്കി ഉയർത്താനും സാധിക്കും.
എന്നാൽ, ഫെബ്രുവരിയിൽ 60 റിയാലിന് മുകളിലായി ടിക്കറ്റ് നിരക്ക് ഉയരുന്നുണ്ട്. മാർച്ചിൽ 80 റിയാലായും വർധിക്കുന്നുണ്ട്. തിരുവനന്തപുരത്തു നിന്ന് മസ്കത്തിലേക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ്. പുലർച്ച 4.10ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30ന് മസ്കത്തിൽ എത്തും.
അധിക ദിവസവും ഏകദേശം 60 റിയാലാണ് ടിക്കറ്റ് നിരക്ക്. ഫെബ്രുവരിയിൽ ഇത് 64 റിയാൽ വരെ എത്തുന്നുണ്ട്. കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂർ, ലഖ്നോ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും മസ്കത്തിൽ നിന്ന് നേരിട്ടും സലാം എയർ സർവിസുകൾ തുടങ്ങിയിട്ടുണ്ട്.