Qatar
ഗസ്സയിലെ അൽ അഹ്‌ലി ആശുപത്രിയിൽ ഇസ്രായേൽ  നടത്തിയത് ഭീകരമായ കൂട്ടക്കൊലയെന്ന് ഖത്തർ
Qatar

ഗസ്സയിലെ അൽ അഹ്‌ലി ആശുപത്രിയിൽ ഇസ്രായേൽ നടത്തിയത് ഭീകരമായ കൂട്ടക്കൊലയെന്ന് ഖത്തർ

Web Desk
|
18 Oct 2023 4:28 PM GMT

മാനുഷിക ഇടനാഴി തുറക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്നും ഖത്തര്‍ കാബിനറ്റ് ആവശ്യപ്പെട്ടു.

ദോഹ: ഗസ്സയിലെ അല്‍ അഹ്ലി ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയത് ഭീകരമായ കൂട്ടക്കൊലയെന്ന് ഖത്തര്‍. ലോകരാജ്യങ്ങളുടെ മൗനവും ഇരട്ടത്താപ്പിന്റെയും പരിണിതഫലമാണിത്. മാനുഷിക ഇടനാഴി തുറക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്നും ഖത്തര്‍ കാബിനറ്റ് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശക്തമായ ഭാഷയിലാണ് ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചത്. അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഭീകരമായ കൂട്ടക്കൊലയാണ് നടന്നത്.

ഇസ്രായേല്‍ അധിനിവേശത്തിനെതിരെ ലോകരാജ്യങ്ങള്‍ പുലര്‍ത്തുന്ന മൗനത്തിന്റെയും ഇരട്ടത്താപ്പിന്റെയും പരിണിത ഫലമാണ് കൂട്ടക്കൊല. ഫലസ്തീന്‍ ജനതയ്ക്ക്സ സുരക്ഷയൊരുക്കാന്‍ ലോകം അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ മേഖലയുടെ സുരക്ഷയെയും സുസ്ഥിരതയെയും ബാധിക്കുമെന്നും ഖത്തര്‍ കാബിനറ്റ് മുന്നറിയിപ്പ് നല്‍കി. ഗസ്സ മുനമ്പില്‍ നിന്നും ഫലസ്തീന്‍ ജനതയെ കുടിയൊഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍ ആവര്‍ത്തിച്ചു.

അല്‍ അഹ്ലി ആശുപത്രി കൂട്ടക്കൊലയ്ക്ക് പിന്നാലെ തന്നെ അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനത്തിനെതിരെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. അതേസമയം ഇസ്രായേല്‍ ആക്രമണത്തിനെതിരെ പ്രാര്‍ഥനയും പ്രതിഷേധവുമായി ഖത്തറിലെ ഫലസ്തീന്‍ വംശജരും മറ്റു അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരും രംഗത്തെത്തി.

Similar Posts