![Turkey earthquake UAE also stops search, Aid continues Turkey earthquake UAE also stops search, Aid continues](https://www.mediaoneonline.com/h-upload/2023/02/20/1352867-uae2.webp)
തുർക്കി ഭൂകമ്പം: യുഎഇയും തെരച്ചിൽ നിർത്തി; സഹായപ്രവാഹം തുടരുന്നു
![](/images/authorplaceholder.jpg?type=1&v=2)
14 ദിവസം രാത്രിയും പകലും നീണ്ട തെരച്ചിൽ അവസാനിപ്പിച്ച് യുഎഇ സംയുക്ത സംഘം മടങ്ങുകയാണെന്ന് അധികൃതർ അറിയിച്ചു.
ദുബൈ: യുഎഇ രക്ഷാസംഘവും തുർക്കിയിലെ ഭൂകമ്പ മേഖലയിൽ തെരച്ചിൽ അവസാനിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്ന തുർക്കിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുഎഇയും തെരച്ചിൽ നിർത്തിയത്. അതേസമയം, ഭൂകമ്പ ബാധിതർക്ക് യുഎഇയിൽ നിന്നുള്ള സഹായപ്രവാഹം തുടരുകയാണ്.
14 ദിവസം രാത്രിയും പകലും നീണ്ട തെരച്ചിൽ അവസാനിപ്പിച്ച് യുഎഇ സംയുക്ത സംഘം മടങ്ങുകയാണെന്ന് അധികൃതർ അറിയിച്ചു. ഗാലന്റ നൈറ്റ് 2 എന്ന പേരിലാണ് യുഎഇ സംഘം ഭൂകമ്പ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. ഭൂകമ്പം തകർത്തെറിഞ്ഞ തുർക്കിയിലും സിറിയയിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുഞ്ഞുങ്ങളടക്കം നിരവധി പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടാവരാൻ യുഎഇ സംഘത്തിനായിരുന്നു.
അതേസമയം, ദുബൈ ഹുമാനിറ്റേറിയൻ സിറ്റിയുടെ 37 മെട്രിക്ക് ടൺ മരുന്നും ദുരിതാശ്വാസ സാമഗ്രികളും ഇന്ന് തുർക്കിയിലും സിറിയയിലും എത്തി. വിവിധ പ്രവാസി സംഘടനകളും ഈരംഗത്ത് സജീവാണ്.
എമിറേറ്റ്സ് റെഡ് ക്രസന്റുമായി കൈകോർത്താണ് പ്രവാസി കൂട്ടായ്മകൾ ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നത്. റാസൽഖൈമ കെഎംസിസി പ്രവർത്തകർ 37 കാർട്ടൺ ദുരിതാശ്വാസ വസ്തുക്കൾ കഴിഞ്ഞദിവസം എമിറേറ്റ്സ് റെഡ്ക്രസിന്റിന് കൈമാറി. ബഷീർ കുഞ്ഞ്, റാശിദ് തങ്ങൾ, ഇക്ബാൽ കുറ്റിച്ചിറ തുടങ്ങിയവർ നേതൃത്വം നൽകി.