India
Brij Bhushan Sharan Singh

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്

India

ബ്രിജ് ഭൂഷൺ സിങിനെതിരായ പരാതി; അന്വേഷണത്തിനായി ഏഴംഗ സമിതി

Web Desk
|
20 Jan 2023 4:18 PM GMT

മേരീ കോം, ഡോല ബാനർജി ഉൾപ്പെടെയുള്ളവർ സമിതിയിലെ അംഗങ്ങളാണ്

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങിനെതിരായ പരാതികൾ അന്വേഷിക്കാൻ ഒളിമ്പിക്‌സ് അസോസിയേഷൻ സമിതി രൂപീകരിച്ചു. മേരീ കോം, ഡോല ബാനർജി ഉൾപ്പെടെ ഏഴംഗ സമിതിയാണ് രൂപീകരിച്ചത്. ബ്രിജ് ഭൂഷൺ സിങ് രാജിവെക്കണമെന്നും ഗുസ്തി ഫെഡറേഷൻ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് താരങ്ങൾ പരാതി നൽകിയത്.

കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂറുമായി ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. തുടർന്നാണ് സമരം മൂന്നാം ദിവസത്തേക്ക് കടന്നത്. ഇന്ന് വൈകിട്ടും മന്ത്രിയുമായി താരങ്ങള്‍ ചർച്ച നടത്തിയിരുന്നു. ബ്രിജ് ഭൂഷൺ ശരൺ സിങിന്റെ രാജി ഉൾപ്പെടെ മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്നാണ് താരങ്ങളുടെ നിലപാട്. കൂടാതെ ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കണ്ട് കൂടുതല്‍ തെളുവുകള്‍ പുറത്തുവിടുമെന്ന് ബ്രിജ് ഭൂഷൺ സിങ് അറിയിച്ചിരുന്നു. എന്നാല്‍ കായിക മന്ത്രിയുടെ നിർദേശ പ്രകാരം വാർത്താസമ്മേളനം ഞായറാഴ്ചത്തേക്ക് മാറ്റി.

ബ്രിജ് ഭൂഷൺ ശർമയ്ക്കും പരിശീലകർക്കും എതിരെ ലൈംഗികാതിക്രമം ആരോപിച്ച് ഒളിമ്പിക് മെഡൽ ജേതാക്കൾ ഉൾപ്പെടെ നിരവധി താരങ്ങളാണ് ഡൽഹി ജന്തർമന്തിറിൽ സമരം നടത്തുന്നത്. ബോക്സർ വിജേന്ദർ സിംഗ് ഉൾപ്പെടെയുള്ള താരങ്ങൾ ഐക്യദാർഢ്യവുമായി ജന്തർമന്തറിലെ സമരപ്പന്തലിൽ എത്തി.

Similar Posts