![Congress termed the election result as moral, political and personal failure of Narendra Modi,latestnews, Congress termed the election result as moral, political and personal failure of Narendra Modi,latestnews,](https://www.mediaoneonline.com/h-upload/old_images/1068691-aicconsocialmedia.webp)
തെരഞ്ഞെടുപ്പ് ഫലം നരേന്ദ്ര മോദിയുടെ 'ധാർമ്മികവും രാഷ്ട്രീയവും വ്യക്തിപരവുമായ' പരാജയമെന്ന് കോൺഗ്രസ്
![](/images/authorplaceholder.jpg?type=1&v=2)
അദ്ദേഹത്തിന്റെ 'ദയനീയമായ' പ്രകടനത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് ബിജെപിയും എൻഡിഎയും നടത്തുന്നതെന്നും കോൺഗ്രസ്
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ധാർമ്മികവും രാഷ്ട്രീയവും വ്യക്തിപരവുമായ' പരാജയമാണെന്ന് കോൺഗ്രസ്. എന്നാൽ തോൽവി സമ്മതിക്കേണ്ടിടത്ത് അദ്ദേഹത്തിന്റെ 'ദയനീയമായ' പ്രകടനത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് ബിജെപിയും എൻഡിഎയും നടത്തുന്നതെന്നും കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
543 അംഗ സഭയിൽ ബിജെപിയുടെ ഭൂരിപക്ഷം 240 സീറ്റുകളായി കുറഞ്ഞിരുന്നു. ഹിന്ദി ഹൃദയ ഭൂമിയായ ഉത്തർപ്രദേശിലടക്കം അവർക്ക് വൻ തിരിച്ചടിയുണ്ടായി. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിന് സഖ്യകക്ഷികളെ ആശ്രയിക്കാതിരിക്കാനും അവർക്ക് കഴിയില്ല. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന് 293 സീറ്റുകളാണുള്ളത്.
2014നു ശേഷം കോൺഗ്രസിന്റെ വലിയ തിരിച്ചുവരവിനും കഴിഞ്ഞ തെരഞ്ഞെടുപ്പ് സാക്ഷിയായി. 99 സീറ്റ് ലഭിച്ച കോൺഗ്രസിന് ഒരു സ്വതന്ത്രന്റെ പിന്തുണകൂടി ലഭിച്ചതോടെ 100 തികയ്ക്കാനായി. കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയായ ഇൻഡ്യാ മുന്നണിക്ക് കേവല ഭൂരിപക്ഷത്തിനുള്ള സീറ്റ് ലഭിക്കാതെ വന്നതോടെ അവർ പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചു.
അതേസമയം രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തിയ നരേന്ദ്രമോദി നാളെ മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർലമെന്ററി പാർട്ടി യോഗത്തിൽ ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ആറിനായിരിക്കും സത്യപ്രതിജ്ഞ.