India
സനാതന ധർമ്മത്തിനെതിരെ പറയരുതെന്ന് പവൻ കല്യാൺ; കാത്തിരുന്ന് കാണാമെന്ന് ഉദയനിധി
India

സനാതന ധർമ്മത്തിനെതിരെ പറയരുതെന്ന് പവൻ കല്യാൺ; കാത്തിരുന്ന് കാണാമെന്ന് ഉദയനിധി

Web Desk
|
4 Oct 2024 9:20 AM GMT

സനാതന ധർമ്മത്തെ വൈറസിനോട് താരതമ്യപ്പെടുത്തുകയും ഉന്മൂലനെ ചെയ്യണെന്നും മുമ്പ് ഉദയനിധി പറഞ്ഞിരുന്നു

ഹൈദരാബാദ്: സനാതന ധർമ്മത്തെ കുറിച്ച് പറയുന്നവരെ തുടച്ചുമാറ്റുമെന്ന ജനസേവ നേതാവും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ പ്രസ്താവന രാഷ്ട്രീയ പോരിലേക്ക്. സനാതന ധർമ്മം ഒരു വൈറസിനെ പോലെയാണെന്ന് പറയരുത്. അത് നിങ്ങളെ നശിപ്പിക്കും. ആര് തന്നെ പറഞ്ഞാലും നിങ്ങൾക്കതിനെ തുടച്ചുമാറ്റാനാവില്ല. അതിന് ശ്രമിച്ചാൽ ദൈവം നിങ്ങളെ തുടച്ചുനീക്കുമെന്നാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ മുൻ പരാമർശത്തെ ഉന്നമിട്ട് പവൻ പറഞ്ഞത്. തിരുപ്പതി ക്ഷേത്രത്തിലെത്തിയ പവൻ കല്യാൺ തമിഴിലാണ് ഇക്കാര്യം പറഞ്ഞത്. താൻ അപവാദം പറയാത്ത സനാതനധർമ്മപാലകനാണെന്നും പവൻ പറഞ്ഞു.

സനാതന ധർമ്മത്തെ വൈറസിനോട് താരതമ്യപ്പെടുത്തുകയും ഉന്മൂലനെ ചെയ്യണെന്നും മുമ്പ് ഉദയനിധി പറഞ്ഞിരുന്നു. എതിർക്കാനല്ലാതെ പൂർണമായും നിർമാർജനം ചെയ്യപ്പെടേണ്ട ചില കാര്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. കൊതുക്, മലേറിയ, കൊറോണ, ഡെങ്കി തുടങ്ങിയവയെ നമുക്ക് എതിർക്കാൻ സാധിക്കില്ല. അവയെ പൂർണമായും ഇല്ലാതാക്കുക തന്നെ വേണം. സനാതനവും അത്തരത്തിലൊന്നാണ്. എതിർക്കുന്നതിനല്ല സനാതനം നിർമാർജനം ചെയ്യുന്നതിനായിരിക്കണം നമ്മുടെ പ്രഥമ പരിഗണന എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പഴയ വാക്കുകൾ.

എന്നാൽ പവന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ഇതിനോട് പ്രതികരിച്ച് ഉദയനിധി രംഗത്ത് വന്നു. കാത്തിരുന്ന് കാണാം എന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം. അതേസമയം വിഷയത്തിൽ ഡിഎംകെ മറുപടി നൽകി. ഒരു മതത്തെക്കുറിച്ചോ പ്രത്യേകിച്ച് ഹിന്ദുമതത്തെക്കുറിച്ചോ സംസാരിക്കുന്നില്ല. എന്നാൽ ജാതി അതിക്രമങ്ങൾ, തൊട്ടുകൂടായ്മ എന്നിവയ്ക്കെതിരെ സംസാരിക്കുന്നത് തുടരുമെന്ന് ഡിഎംകെ വക്താവ് പറഞ്ഞു.

രാജ്യത്തെ ക്ഷേത്രങ്ങളിലെ പ്രസാദങ്ങളുടെ 'ശുദ്ധി' ഉറപ്പുവരുത്താൻ സനാതന ധർമ്മ സർട്ടിഫിക്കേഷൻ സംവിധാനം വേണമെന്നും സനാതന ധർമ്മത്തിന്റെ തത്വങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തുടനീളം അതിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനും ദേശീയ-സംസ്ഥാന തലങ്ങളിൽ 'സനാതന ധർമ്മ സംരക്ഷണ ബോർഡ്' രൂപീകരിക്കണമെന്നും പവൻ കല്യാൺ പറഞ്ഞിരുന്നു.



Similar Posts