India
സ്‌പെക്ട്രം കുടിശ്ശിക നൽകാൻ പണമില്ല; വോഡഫോൺ ഐഡിയയുടെ 35 .8 ശതമാനം ഓഹരി കേന്ദ്രത്തിന്
India

സ്‌പെക്ട്രം കുടിശ്ശിക നൽകാൻ പണമില്ല; വോഡഫോൺ ഐഡിയയുടെ 35 .8 ശതമാനം ഓഹരി കേന്ദ്രത്തിന്

Web Desk
|
11 Jan 2022 10:34 AM GMT

ഇതോടെ 'വി'യുടെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്രം മാറും

രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയയുടെ 35 .8 ശതമാനം ഓഹരി കേന്ദ്രത്തിന് സ്വന്തമാകുന്നു. കമ്പനികൾ നൽകേണ്ടിയിരുന്ന സ്‌പെക്ട്രം കുടിശ്ശികക്ക് പകരമായാണ് മൂന്നിലൊന്ന് ഓഹരി കേന്ദ്രത്തിന് നൽകുന്നത്. കോടികളുടെ കടബാധ്യതയാണ് വോഡഫോൺ ഐഡിയ ലിമിറ്റഡിനുള്ളത്. ഈ പണം നൽകാൻ കഴിയാതായതോടെയാണ് ഓഹരി കേന്ദ്രത്തിന് വിൽക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചത്.

ഏകദേശം 58,254 കോടിയാണ് വോഡഫോൺ ഐഡിയ കേന്ദ്രത്തിന് നൽകേണ്ടിയിരുന്നത്. ഇതിൽ ആകെ 7854 കോടി രൂപമാത്രമാണ് ഇതുവരെ നൽകിയത്. കുടിശ്ശികയുടെ സമയം തെറ്റിയതിനാൽ പലിശയിനത്തിൽ 16,000 കോടി വേറെയും കൊടുക്കണം. സ്‌പെക്ട്രം ലേല തവണകളും എജിആർ കുടിശ്ശികയുമായി ബന്ധപ്പെട്ട മുഴുവൻ പലിശയും ഇക്വിറ്റിയിലേക്ക് മാറ്റാൻ ബോർഡ് കഴിഞ്ഞ ദിവസം തീരുമാനിച്ചു.

കേന്ദ്രത്തിന് 35.8 ശതമാനം ഓഹരി കിട്ടുന്നതോടെ ഷെയർഹോൾഡറായ വോഡഫോണിന് 28.5 ശതമാനവും ആദിത്യബിർള ഗ്രൂപ്പിന്17.8 ശതമാനവും ഓഹരി പങ്കാളിത്തം ലഭിക്കും. വൻ കടബാധ്യതയിലാണ് വോഡഫോൺ ഐഡിയ കമ്പനി മുന്നോട്ട് പോകുന്നത്. നിരക്കുകൾ വർധിച്ചിട്ടും പിടിച്ചുനിൽക്കാൻ സാധിക്കാത്ത നിലയിലാണ് കമ്പനി. വിയുടെ ഭൂരിഭാഗം ഓഹരികളും കേന്ദ്രത്തിന് ലഭിക്കുന്നതോടെ പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എല്ലിനോട് ലയിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നേരത്തെ തന്നെ വിയും ബി.എസ്.എൻ.എല്ലും ലയന ചരർച്ചകൾ നടത്തിയിരുന്ന വാർത്തകളും പുറത്തുവന്നിരുന്നു.

Similar Posts