India
Balasore train tragedy

ബാലസോർ ട്രെയിൻ ദുരന്തം

India

ബാലസോർ ട്രെയിൻ ദുരന്തം: ബഹനാഗ ബസാർ സ്റ്റേഷനിൽ അനുമതിയില്ലാതെ ലെവൽ ക്രോസ് അറ്റകുറ്റപ്പണി നടത്തിയെന്ന് സി.ബി.ഐ

Web Desk
|
25 Aug 2023 5:56 AM GMT

അരുൺ കുമാർ മഹന്ത നടത്തിയ അറ്റകുറ്റപ്പണിയാണ് അപകടത്തിന് പിന്നിലെ ഒരു കാരണമെന്ന് സിബിഐ ഭുവനേശ്വറിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു

ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറിലെ ബഹാനാഗ ബസാർ റെയിൽവെ സ്റ്റേഷന് സമീപമുള്ള ലെവൽ ക്രോസിൽ സീനിയർ ഡിവിഷണൽ സിഗ്നലിന്‍റെയും ടെലികോം എഞ്ചിനീയറുടെയും അംഗീകാരമില്ലാതെയും അംഗീകൃത സർക്യൂട്ട് ഡയഗ്രം ഇല്ലാതെയും അറ്റകുറ്റപ്പണികൾ നടത്തിയതായി സി.ബി.ഐ. ബഹനാഗ ബസാർ സ്റ്റേഷന് സമീപമുള്ള ലെവൽ ക്രോസ് (എൽസി) ഗേറ്റ് നമ്പർ 94ൽ സീനിയർ സെക്ഷൻ എഞ്ചിനീയർ (സിഗ്നൽ ഇൻചാർജ്) അരുൺ കുമാർ മഹന്ത നടത്തിയ അറ്റകുറ്റപ്പണിയാണ് അപകടത്തിന് പിന്നിലെ ഒരു കാരണമെന്ന് സിബിഐ ഭുവനേശ്വറിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ആരോപണങ്ങള്‍ മഹന്ത നിഷേധിച്ചു. KM 255/11-13-ലെ 94-ാം നമ്പര്‍ ഗേറ്റ് ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെന്നും അരുണ്‍ പറഞ്ഞു. മേൽനോട്ട ചുമതല മറ്റ് ചിലരെ ഏൽപ്പിച്ചിരിക്കുകയാണെന്നും അതിനാൽ അപകടത്തിന് താൻ ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു. 296 പേർ കൊല്ലപ്പെടുകയും 1,200 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ബാലസോർ ട്രിപ്പിൾ ട്രെയിൻ അപകട കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ജൂലൈ 7 ന് മഹന്തയെയും മറ്റ് രണ്ട് റെയിൽവേ ഉദ്യോഗസ്ഥരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

ജൂൺ 2 ന് ബാലസോർ ജില്ലയിലെ ബഹാനാഗ ബസാർ സ്റ്റേഷനിൽ കോറോമാണ്ടൽ എക്‌സ്പ്രസ് ചരക്ക് ട്രെയിനിൽ ഇടിക്കുകയും പാളം തെറ്റിയ ചില കോച്ചുകൾ യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസുമായി കൂട്ടിയിടിക്കുകയും ചെയ്താണ് അപകടമുണ്ടായത്. ഭുവനേശ്വറിലെ പ്രത്യേക സി.ബി.ഐ കോടതി അടുത്തിടെ മഹന്തയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സിബിഐ പ്രഥമദൃഷ്ട്യാ സമർപ്പിച്ച കാര്യങ്ങൾ കേസിൽ അദ്ദേഹത്തിന്‍റെ പങ്കാളിത്തം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. “മറ്റൊരു എല്‍സി ഗേറ്റ് നമ്പറിന്‍റെ സാധാരണ സർക്യൂട്ട് ഡയഗ്രം. ബഹനാഗ ബസാർ റെയിൽവേ സ്‌റ്റേഷനിലെ നോർത്ത് ഗൂംട്ടിയിൽ വയറിങ് ജോലികൾ നടക്കുന്ന സമയത്ത് ലെവൽ ക്രോസിംഗ് ഗേറ്റ് നമ്പർ 79-ന്‍റെ പ്രവർത്തനം മാറ്റുന്നതിനായി ഉപയോഗിച്ചിരുന്നു'' സി.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Similar Posts