India
2014ന് മുന്‍പ് ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് രാഹുല്‍ ഗാന്ധി
India

2014ന് മുന്‍പ് ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് രാഹുല്‍ ഗാന്ധി

Web Desk
|
21 Dec 2021 7:24 AM GMT

പഞ്ചാബിൽ മതനിന്ദ ആരോപിച്ച് രണ്ട് പേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ പ്രതികരണം

2014ന് മുന്‍പ് കേട്ടുകേള്‍വി പോലുമില്ലാത്ത വാക്കായിരുന്നു ആള്‍ക്കൂട്ട കൊലപാതകമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പഞ്ചാബിൽ മതനിന്ദ ആരോപിച്ച് രണ്ട് പേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ പ്രതികരണം. മോദിജിക്ക് നന്ദിയെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

''2014ന് മുന്‍പ് ആള്‍ക്കൂട്ട കൊലപാതകം എന്ന വാക്ക് പ്രായോഗികമായി കേട്ടിട്ടില്ലായിരുന്നു. നന്ദി മോദിജി'' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. '' സിഖ് വംശഹത്യയെ ന്യായീകരിച്ച ആൾക്കൂട്ടക്കൊലപാതകത്തിന്‍റെ പിതാവ് രാജീവ് ഗാന്ധിയെ കാണുക. ഖൂൺ കാ ബദ്‌ലാ ഖൂൺ സെ ലേംഗെ " (ചോരയ്ക്കുപകരം ചോര) എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസ് തെരുവിലിറങ്ങി. സ്ത്രീകളെ ബലാത്സംഗം ചെയ്തു. തീവെട്ടിക്കൊള്ളകളും നടന്നു'' രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ബി.ജെ.പി ദേശീയ വക്താവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

24 മണിക്കൂറിനുള്ളില്‍ പഞ്ചാബില്‍ മതനിന്ദ ആരോപിച്ച് രണ്ടുപേരെയാണ് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ, ഗുരു ഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്ന ചുറ്റുമതിലിലേക്ക് ഒരാൾ ചാടി. പിന്നീട് ഇയാൾ ഒരു സ്വർണ വാൾ എടുക്കുകയും പുരോഹിതന്മാർ പാഞ്ഞടുത്ത് കീഴടക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം കപൂർത്തലയിലെ ഗുരുദ്വാരയിൽ മതനിന്ദയാരോപിച്ച് ഇരുപതുകാരനെ ആൾക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. സിഖ് പതാകയെ അപമാനിച്ചുവെന്നാരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ മർദിച്ചത്.

Similar Posts