![Nagpur murder, Nagpur crime news,Woman Smoking ,stabbing,Accused Woman,നാഗ്പൂര്‍ കൊലപാതകം,പുകവലിച്ചൊല്ലി തര്‍ക്കം,യുവാവിനെ കുത്തിക്കൊന്നു,തുറിച്ച് നോട്ടം Nagpur murder, Nagpur crime news,Woman Smoking ,stabbing,Accused Woman,നാഗ്പൂര്‍ കൊലപാതകം,പുകവലിച്ചൊല്ലി തര്‍ക്കം,യുവാവിനെ കുത്തിക്കൊന്നു,തുറിച്ച് നോട്ടം](https://www.mediaoneonline.com/h-upload/2024/04/08/1418295-crime.webp)
പുകവലിക്കുമ്പോൾ തുറിച്ചു നോക്കി; 24 കാരിയും സുഹൃത്തുക്കളും യുവാവിനെ കുത്തിക്കൊന്നു
![](/images/authorplaceholder.jpg?type=1&v=2)
ജയശ്രീ മുഖത്തേക്ക് പുക ഊതുകയും അസഭ്യം പറയുകയും ചെയ്തത് രഞ്ജിത് വീഡിയോ എടുക്കുകയും ചെയ്തു
നാഗ്പൂർ: പുകവലിക്കുന്നത് തുറിച്ചുനോക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തിൽ 24 കാരിയെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂരിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. നാഗ്പൂരിലെ മനേവാഡ സിമന്റ് റോഡിൽ ശനിയാഴ്ച രാത്രി വൈകിയാണ് 28 കാരനായ രഞ്ജിത് റാത്തോഡ് കൊല്ലപ്പെട്ടത്.
പാൻ കടയിൽ സിഗരറ്റ് വലിച്ച് നിൽക്കുകയായിരുന്ന ജയശ്രീ പണ്ടാരെയെന്ന സ്ത്രീയെ കൊല്ലപ്പെട്ട രഞ്ജിത് തുറിച്ചുനോക്കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തന്നെ നോക്കിയത് ഇഷ്ടപ്പെടാത്ത ജയശ്രീ രഞ്ജിത്തിന്റെ മുഖത്തേക്ക് പുക ഊതുകയും അസഭ്യം പറയുകയും ചെയ്തു. ഇത് രഞ്ജിത്ത് വീഡിയോയിൽ പകർത്തി. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി.
തുടർന്ന് രഞ്ജിത് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ ജയശ്രീ തന്റെ സുഹൃത്തുക്കളായ ആകാശ് റാവുത്തിനെയും ജീതു ജാദവിനെയും വിളിച്ചുവരുത്തി രഞ്ജിത്തിനെ വീടിനടുത്ത് വെച്ച് തടഞ്ഞുനിർത്തുകയും മർദിക്കുകയുമായിരുന്നു. മർദനത്തിനിടയിൽ രഞ്ജിത്തിന് മാരകമായി കുത്തേൽക്കുകയും ചെയ്തു. ജയശ്രീ രഞ്ജിത്തിനെ ആവർത്തിച്ച് കുത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേസിൽ അന്വേഷണം തുടരുകയാണെന്ന് സീനിയർ ഇൻസ്‌പെക്ടർ കൈലാഷ് ദേശ്മാനെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കേസിൽ രഞ്ജിത്തിന്റെ ഫോണിലെ വീഡിയോകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. മരിച്ച രഞ്ജിത്ത് നാലു പെൺകുട്ടികളുടെ പിതാവാണ്.