![Coromandel Express collides with goods train in Odisha Coromandel Express collides with goods train in Odisha](https://www.mediaoneonline.com/h-upload/2023/06/02/1372922-odisha-trainn.webp)
ഒഡീഷ ട്രെയിൻ ദുരന്തം; മരണം 50 കവിഞ്ഞു, 300 ലേറെ പേർക്ക് പരിക്ക്
![](/images/authorplaceholder.jpg?type=1&v=2)
നിരവധി പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്
ന്യൂഡല്‍ഹി: ഒഡിഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 50 ലേറെ പേർ മരിച്ചു. 300 ലേറെ പേർക്ക് പരിക്കേറ്റു. കോറമണ്ഡല്‍ എക്‌സ്പ്രസ്സ്, ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. രക്ഷാപ്രവർത്തനത്തിന് ബംഗാൾ പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ട്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ ദുഃഖം രേഖപ്പെടുത്തി.
പശ്ചിമ ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് ശേഷം 3.30നാണ് ട്രെയിൻ പുറപ്പെട്ടത്. നാളെ വൈകീട്ട് 4.50നാണ് ട്രെയിന് ചെന്നൈയിൽ എത്തേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് വൈകീട്ട് 6.30ഓടെ അപകടമുണ്ടാവുകയായിരുന്നു. പാളം തെറ്റിയ കോറമണ്ഡൽ എക്‌സ്പ്രസ് ആദ്യം ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പാളം തെറ്റിയ ബോഗികൾ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ- ഹൗറ ട്രെയിനും വന്നിടിച്ചു. കോറമണ്ഡൽ എക്‌സ്പ്രസിന്റെ 15 ബോഗികളാണ് പാളം തെറ്റിയത്. നിരവധി പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
ഒഡീഷ ഫയർ സർവീസ് മേധാവി സുധാംശു സാരംഗിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ദേശീയ ദുരന്തനിവാരണസേനയുടെ 22 അംഗ സംഘവും സ്ഥലത്തുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്.
ചെന്നൈ ഹെൽപ്പ്‌ലൈൻ നമ്പർ 044-25330952,044-25330953, 044-25354771