India
രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ്:  പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
India

രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

Web Desk
|
23 Nov 2023 10:28 AM GMT

ഭരണം നിലനിർത്താം എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്, എന്നാൽ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി

ജയ്പൂര്‍: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്ന സംസ്ഥാനത്ത് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. സംസ്ഥാനത്തെ 200 ൽ 199 സീറ്റുകളിലേക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുക.

കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിംഗ് കുന്നാർ മരിച്ചതിനാൽ ശ്രീകരൺപൂരിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് നടന്നത്. ഭരണം നിലനിർത്താം എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്, എന്നാൽ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. മുഖ്യമന്ത്രി അശോക് ഗെലോട്ട് പരമാവധി മണ്ഡലങ്ങളിൽ നേരിട്ടത്തി പ്രചാരണം നടത്തുകയാണ്.കോൺഗ്രസ്‌ ഒറ്റക്കെട്ടാണെന്നും 150ലധികം സീറ്റുകൾ നേടുമെന്ന് കോൺഗ്രസ്‌ വക്താവ് പവൻ ഖേഡ പറഞ്ഞു

കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമാണ് ബിജെപിയുടെ പ്രധാന പ്രചാരണ ആയുധം. എല്ലാ മേഖലയിലും കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. അതേസമയം, ഗലോട്ട് സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ, കർഷകർക്കുള്ള മോഹന വാഗ്ദാനങ്ങൾ, ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളുയർത്തി വോട്ടർമാർക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയാണ് കോൺഗ്രസ്. എന്നാൽ ഗെഹലോട്ട്- സച്ചിൻ പൈലറ്റ് അധികാര തർക്കവും അഴിമതി ആരോപണവും ഗെഹലോട്ട് സർക്കാരിന് വെല്ലുവിളി ആകുമ്പോൾ ബിജെപിയെ സംബന്ധിച്ച് പാർട്ടിക്കകത്തെ പടലപിണക്കങ്ങൾ തന്നെയാണ് തലവേദന.

Similar Posts