India
യു.പിയിൽ അനധികൃത മദ്രസകളുടെ വരുമാന സ്രോതസ് അന്വേഷിക്കാൻ യോഗി ഭരണകൂടം
India

യു.പിയിൽ 'അനധികൃത' മദ്രസകളുടെ വരുമാന സ്രോതസ് അന്വേഷിക്കാൻ യോഗി ഭരണകൂടം

Web Desk
|
22 Nov 2022 3:51 AM GMT

അതിർത്തി ജില്ലകളിലുള്ള 1,500 മദ്രസകളിലാണ് അന്വേഷണം

ലഖ്‌നൗ: അനധികൃതമായി പ്രഖ്യാപിച്ചതിനു പിന്നാലെ മദ്രസകളുടെ വരുമാന മാർഗവും പരിശോധിക്കാൻ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. സർവേ നടപടികൾക്കു പിന്നാലെയാണ് പുതിയ നീക്കം. ഉത്തർപ്രദേശിന്റെ അതിർത്തി ജില്ലകളിലുള്ള മദ്രസകളിലാണ് അന്വേഷണമെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

അടുത്തിടെ നടത്തിയ സർവേയിൽ നേപ്പാളിനോട് ചേർന്നുള്ള അതിർത്തി ജില്ലകളിൽ 1,500ലേറെ അനധികൃത മദ്രസകൾ കണ്ടെത്തിയതായി യോഗി ഭരണകൂടം അവകാശപ്പെട്ടിരുന്നു. ഇതിൽ മിക്ക മദ്രസകളും സകാത്ത് ഫണ്ടുകളാണ് വരുമാനമാർഗമായി സൂചിപ്പിച്ചിട്ടുള്ളത്. ഈ സകാത്തിന്റെ സ്രോതസുകളെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

സിദ്ധാർത്ഥ്‌നഗർ, ബൽറാംപൂർ, ലഖിംപൂർ ഖേരി, മഹാരാജ് ഗഞ്ച്, ബഹ്‌റായ്ച്ച്, ശ്രാവസ്തി എന്നീ ജില്ലകളിലെ മദ്രസകളിലാണ് കൂടുതൽ അന്വേഷണത്തിനൊരുങ്ങുന്നത്. മദ്രസകൾ ചൂണ്ടിക്കാട്ടിയ സകാത്ത് എവിടെനിന്നാണ് വരുന്നതെന്ന് വ്യക്തമാകേണ്ടതുണ്ടെന്ന് യോഗി സർക്കാരിലെ ന്യൂനപക്ഷ മന്ത്രി ദാനിഷ് ആസാദ് അൻസാരി പറഞ്ഞു. ഇതു സംബന്ധിച്ചുള്ള യോഗം ഉടൻ ചേരുമെന്നും മന്ത്രി അറിയിച്ചു.

യു.പി സർക്കാർ നടത്തിയ സർവേയിൽ സംസ്ഥാനത്ത് 8,500 മദ്രസകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്. ഇതിൽ 7.64 ലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. രാജ്യത്തെ പ്രശസ്ത ഇസ്ലാമിക മതപഠന കേന്ദ്രമായ ദാറുൽ ഉലൂം ദയൂബന്ദിനെയും നേരത്തെ നിയമവിരുദ്ധ മദ്റസയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് പ്രതിഷേധത്തിനു പിന്നാലെ ദാറുൽ ഉലൂം അനധികൃത പട്ടികയിലില്ലെന്നും വിശദീകരണം വന്നിരുന്നു.

Summary: Yogi Adityanath government to investigate income source of 'unrecognized' Madrassas in border districts of Uttar Pradesh

Similar Posts