![മുസ്‌ലിം പുരുഷന്മാർ പോര, ഹിന്ദുക്കൾ വേണം, അവർക്ക് ലവ കുശന്മാരെ പ്രസവിക്കണം; മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിച്ച് സംഘ്പരിവാർ നേതാവ് മുസ്‌ലിം പുരുഷന്മാർ പോര, ഹിന്ദുക്കൾ വേണം, അവർക്ക് ലവ കുശന്മാരെ പ്രസവിക്കണം; മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിച്ച് സംഘ്പരിവാർ നേതാവ്](https://www.mediaoneonline.com/h-upload/2022/04/08/1288062-ahp.webp)
'മുസ്‌ലിം പുരുഷന്മാർ പോര, ഹിന്ദുക്കൾ വേണം, അവർക്ക് ലവ കുശന്മാരെ പ്രസവിക്കണം'; മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിച്ച് സംഘ്പരിവാർ നേതാവ്
![](/images/authorplaceholder.jpg?type=1&v=2)
"ഹിന്ദു ഉണർന്നപ്പോഴാണ് മുസഫർ നഗർ കലാപം സംഭവിച്ചത്"
അഹമ്മദാബാദ്: ഹരിദ്വാറിലെ ധരം സൻസദ് മാതൃകയിൽ മുസ്‌ലിംകൾക്കു നേരെ വിദ്വേഷം ചൊരിഞ്ഞ് ഗുജറാത്തിലെ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റ പരിപാടി. മുസ്‌ലിം യുവതികളെ ഹിന്ദുക്കൾ ഗർഭിണികളാക്കണമെന്നും ന്യൂനപക്ഷ സമുദായത്തിനെതിരെ ത്രിശൂല പ്രയോഗം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പരിപാടിയിൽ അയ്യായിരം തൃശൂലങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
സമ്മേളനത്തിൽ പ്രവീൺ തൊഗാഡിയയുടെ സഹായി മനോജ് കുമാർ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കടുത്ത വിദ്വേഷ പരാമർശങ്ങളാണ് ഇദ്ദേഹം നടത്തുന്നത്.
'ഈ ലിംഗാഗ്രം മുറിക്കപ്പെട്ട(മുസ്‌ലിംകൾ)വരോട് ചോദിക്കൂ. സൽമ (മുസ്‌ലിം സ്ത്രീ) ബജ്‌രംഗി യുവാവിനെ കാത്തിരിക്കുകയാണ്. അവർ ഹിജാബ് അഴിച്ചുവയ്ക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് ലവ കുശന്മാരെ പ്രസവിക്കണം എന്ന ആഗ്രഹത്തോടെയാണ് അവരതു ചെയ്യുന്നത്... ഹനുമാന്റെ നെഞ്ചിൽ രാമനുണ്ടായിരുന്നു. കോടിക്കണക്കിന് ഹിന്ദുക്കളുടെ നെഞ്ചിൽ ഡോ. തൊഗാഡിയയുണ്ട്' - എന്നായിരുന്നു മനോജ് കുമാറിന്റെ പ്രസംഗം. (പ്രസംഗത്തിലെ നിരവധി ഭാഗങ്ങൾ പ്രസിദ്ധീകരിക്കാൻ കൊള്ളുന്നതല്ല)
ഹിന്ദു ഉണർന്നപ്പോഴാണ് മുസഫർ നഗർ കലാപം സംഭവിച്ചത് എന്നും ശിവജിയെ പോലെ മുസ്‌ലിംകൾക്കെതിരെ ത്രിശൂലം പ്രയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'കശ്മീർ ഫയൽസ് സംവിധാനം ചെയ്ത വിവേക് അഗ്നിഹോത്രിയെ ഞാൻ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ പേരിൽ അഭിവാദ്യം ചെയ്യുന്നു. ഗുജറാത്ത് കലാപത്തെ കുറിച്ചും ഇത്തരത്തിൽ ഒരു സിനിമ ചെയ്യേണ്ടതുണ്ട്. മുസ്‌ലിംകളുടെ നെഞ്ചിൽ ത്രിശൂലവുമായി ബജ്‌രംഗ്ബലി (ഹിന്ദുക്കൾ) ഇരിക്കുന്ന രംഗം എന്തു മനോഹരമായിരുന്നു.
അതേസമയം, വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ വൈറലായിട്ടും സംഭവത്തിൽ ആർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.