Kerala
ജനയുഗം എഡിറ്ററുടേത് വലതുപക്ഷനയമെന്ന് എം വി ജയരാജന്‍ജനയുഗം എഡിറ്ററുടേത് വലതുപക്ഷനയമെന്ന് എം വി ജയരാജന്‍
Kerala

ജനയുഗം എഡിറ്ററുടേത് വലതുപക്ഷനയമെന്ന് എം വി ജയരാജന്‍

Sithara
|
28 May 2018 3:42 AM GMT

ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസിനെ വിമര്‍ശിച്ച് സിപിഎം നേതാവ് എം വി ജയരാജന്‍.

ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസിനെ വിമര്‍ശിച്ച് സിപിഎം നേതാവ് എം വി ജയരാജന്‍. സിപിഎമ്മിനെ വിമര്‍ശിച്ച് വാര്‍ത്തയില്‍ ഇടം പിടിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. അവര്‍ക്കൊപ്പമാണ് രാജാജിയെന്നും മുതിര്‍ന്ന എം വി ജയരാജന്‍ കുറ്റപ്പെടുത്തി. വലതുപക്ഷനയമാണ് ജനയുഗം എഡിറ്ററുടേത് എന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

അഞ്ജനമെന്നാല്‍ എനിക്കറിയാം മഞ്ഞളുപോലെ വെളുത്തിട്ടെന്ന് പ്രഖ്യാപിക്കുന്ന ചിലരുണ്ട്. അവരുടെ നിരയില്‍ ചില രാജാജിമാരും സ്ഥാനം കണ്ടെത്തിയിരിക്കുന്നുവെന്ന പരിഹാസത്തോടെയാണ് എം വി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ ആദ്യ വരികള്‍. പിണറായിയും മോദിയും ഒരു പോലെയാണെന്നാണ് രാജാജിയുടെ കണ്ടെത്തല്‍. സിപിഎമ്മിനെ വിമര്‍ശിക്കുന്നത് വാര്‍ത്തയില്‍ ഇടംപിടിക്കാനുള്ള ശ്രമമാണ്. മാധ്യമങ്ങളെ ഭയന്നാണ് പിണറായി വാര്‍ത്താസമ്മേളനം നടത്താത്തതെന്നാണ് രാജാജിയുടെ കണ്ടെത്തല്‍. ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് ഇതെന്ന രാജാജിയുടെ വാദത്തെ അംഗീകരിക്കാനാകില്ല. അവശ്യഘട്ടങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും മാധ്യമങ്ങളെ കാണാറുണ്ട്. മാധ്യമങ്ങളെ കാണുന്നതില്‍ കൃത്യമായ നയമുണ്ട്. വലതുപക്ഷ നയം മനസ്സിലുള്ളത് കൊണ്ടാണ് നിരന്തരം മാധ്യമങ്ങളെ കാണാണമെന്ന് രാജാജിമാര്‍ക്ക് തോന്നുന്നതെന്നും ജയരാജന്‍ വിമര്‍ശിച്ചു.

വരാനിരിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിലെ റിപ്പോര്‍ട്ട് ചര്‍ച്ച നടക്കുമ്പോള്‍ മാധ്യമങ്ങളെ മുഴുവന്‍ വിളിച്ചുചേര്‍ക്കാന്‍ രാജാജി മാത്യുവിന്‍റെ പാര്‍ട്ടി തയ്യാറാകുമോ എന്നും ജയരാജന്‍ ചോദിക്കുന്നു. തയ്യാറാകില്ലെങ്കില്‍ മാധ്യമങ്ങളെ വിളിക്കാതെ മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച വിവാദമാക്കുന്നത് സദുദ്ദേശപരമല്ലെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത്.

Similar Posts