Kerala
ശബരിമല സ്ത്രീ പ്രവേശം: ഭരണഘടനാ വിഷയങ്ങള്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ശബരിമല സ്ത്രീ പ്രവേശം: ഭരണഘടനാ വിഷയങ്ങള്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍
Kerala

ശബരിമല സ്ത്രീ പ്രവേശം: ഭരണഘടനാ വിഷയങ്ങള്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍

Khasida
|
28 May 2018 2:50 PM GMT

ത്രീ പ്രവേശനത്തെ എതിര്‍ത്ത് കൊണ്ടുള്ള യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ് മൂലം തല്‍ക്കാലം നിലനില്‍ക്കും

ശബരിമല സ്ത്രീ പ്രവേശ കേസില്‍ ഭരണഘടനാപരമായ വിഷയങ്ങളും പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ആചാരനുഷ്ടാനങ്ങളെ പിന്തുണച്ച് യുഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഇപ്പോള്‍ നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ തുടക്കം മുതല്‍ വാദം കേള്‍ക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി തീരുമാനം പറഞ്ഞില്ല. ഹര്‍ജി നവംബര്‍ 7ന് വീണ്ടും പരിഗണിക്കും.

ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍ ഭാനുമതി, സി നാഗപ്പന്‍ എന്നിവര്‍ അംഗങ്ങളായ സുപ്രീംകോടതിയുടെ പുതിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. ശബരിമലയിലെ സ്തീ പ്രവേശനത്തെ എതിര്‍ത്തു കൊണ്ടുള്ള ദേവസ്വം ബോര്‍ഡിന്റെ വാദങ്ങള്‍ കേട്ട സുപ്രീം കോടതി കേസ് നവംബര്‍ 7ന് ലേക്ക് മാറ്റിവെക്കാന്‍ തീരുമാനിക്കും മുന്‍പ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ആരായുകയായിരുന്നു. ശബരിമലയില്‍ 15നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് വ്യക്തമാക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം ഇപ്പോള്‍ നില നില്‍ക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി കോടതിയുടെ ചോദ്യത്തിന് നല്‍കിയ ആദ്യ മറുപടി. എന്നാല്‍ സത്യാങ്മൂലത്തില്‍ ഉപരി കേസില്‍ ഭരണഘടന വിഷയങ്ങളും ചട്ടങ്ങളും കൂടി പരിഗണിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍‌ വ്യക്തമാക്കി.

കേസില്‍ ഹര്‍‌ജിക്കാരുടെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ ജഡ്ജിമാര്‍ മാറിയ സാഹചര്യത്തില്‍ തുടക്കം മുതല്‍ വാദം കേള്‍ക്കുന്നുണ്ടോ എന്ന് ഹരജിക്കാര്‍ ചോദിച്ചെങ്കിലും തീരുമാനം പിന്നീട് പറയാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഭരണഘടനക്ക് അതീതമായി ക്ഷേത്രങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകുമോ എന്ന പരാമര്‍ശവും ദേവസ്വം ബോര്‍ഡിന്റെ വാദങ്ങള്‍ കേള്‍ക്കുന്നതിനിടെ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.

Similar Posts