Kerala
ഉഴവൂർ വിജയന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി
Kerala

ഉഴവൂർ വിജയന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി

Web Desk
|
4 Oct 2018 4:12 AM GMT

പരാതിക്കാരിയായ എൻ.സി.പി നേതാവ് റാണി സാംജിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. 

ഉഴവൂർ വിജയന്റെ മരണത്തിനു കാരണമായ സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പരാതിൽ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു . പരാതിക്കാരിയായ എൻ.സി.പി നേതാവ് റാണി സാംജിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. മറ്റ് എൻ.സി.പി നേതാക്കൾക്കും ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടുണ്ട്.

ഉഴവൂർ വിജയന്റെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന എൻ.സി.പി നേതാവ് റാണി സാംജിയുടെ പരാതിയിൽ കഴിഞ്ഞ വർഷം ആഗസ്റ്റിൽ സർക്കാർ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ അന്ന് പ്രാഥമിക അന്വേഷണം മത്രമാണ് ക്രൈംബ്രാഞ്ച് നടത്തിയത്. എന്നാൽ ചില തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ്. ക്രൈം ബ്രാഞ്ച് സംഘം കേസിൽ വീണ്ടും ചോദ്യം ചെയ്യൽ അടക്കമുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. പരാതിക്കാരിയ എൻസിപി കോട്ടയം ജില്ലാ കമ്മിറ്റി അംഗം റാണി സാംജിയുടെ മൊഴി ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും രേഖപ്പെടുത്തി. എൻ.സി.പി കോട്ടയം ജില്ലാ പ്രസിഡന്റ് ടി.വി ബേബി,മുജീബ് റഹ്മാൻ,സതീഷ് കല്ലേക്കുളം തുടങ്ങിയ പാർട്ടി നേതാക്കൻമാരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. ഇതിനായി ക്രൈം ബ്രാഞ്ച് ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ മാനസിക സമ്മർദ്ദത്തിലാക്കിയതിനെ തുടർന്നാണ് ഉഴവൂർ വിജയൻ മരിക്കാൻ ഇടയായതെന്നായിരുന്നു പരാതി. ഇതിനു തെളിവായി സംസ്ഥാന നേതാവ് സുൾഫിക്കർ മയൂരിയുടെ ഫോൺ ശബ്ദരേഖയും പരാതിക്കാർ അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. ഉഴവൂർ വിജയന്റെ ഭാര്യയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കാൻ ആലോചിക്കുന്നുണ്ട്. അതേസമയം ക്രൈം ബ്രാഞ്ച് അന്വേഷണം പുനരാരംഭിച്ചതോടെ ഇക്കാര്യത്തിൽ എൻ.സി.പി സംസ്ഥാന ഘടകത്തിലെ ഭിന്നത വീണ്ടും മറനീക്കി പുറത്തുവന്നിട്ടുണ്ട്.

Similar Posts