Kerala
ictc

ഐസിടിസി പരിശോധനാ കേന്ദ്രം

Kerala

സംസ്ഥാനത്തെ 62 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങള്‍ ഇന്ന് അടച്ചുപൂട്ടും

Web Desk
|
10 Nov 2023 3:41 AM GMT

നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെയും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും കീഴിൽ പ്രവർത്തിക്കുന്ന എച്ച്ഐവി പരിശോധനാകേന്ദ്രങ്ങളാണ് പൂട്ടുന്നത്

കാസര്‍കോട്: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 150 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങളിൽ 62 എണ്ണം ഇന്ന് വൈകിട്ടോടെ അടച്ച് പൂട്ടും. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെയും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും കീഴിൽ പ്രവർത്തിക്കുന്ന എച്ച്ഐവി പരിശോധനാകേന്ദ്രങ്ങളാണ് പൂട്ടുന്നത്. ഈ കേന്ദ്രങ്ങൾ ഇന്ന് വരെ പ്രവർത്തിച്ചാൽ മതിയെന്നാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവ്.

നാഷണൽ എയ്ഡ്സ് കൺ ട്രോൾ ഓർഗനൈസേഷന്റെ കീ ഴിൽ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 150 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. എച്ച് ഐ വി പരിശോധനയും കൗൺസിലിംഗുകളുമാണ് കേന്ദ്രങ്ങളുടെ പ്രധാന പ്രവർത്തനം. മെഡിക്കൽ കോളേജുകൾ, ജില്ല- താലൂക്ക് ആശുപത്രികൾ, സെൻട്രൽ ജയിലുകൾ, സാമൂഹ്യാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 62 കേന്ദ്രങ്ങൾ ഇന്ന് വൈകീട്ടോടെ അടച്ചു പൂട്ടും.

കേരളത്തിൽ എച്ച് ഐ വി നിരക്ക് കുറവാണെന്നതാണ് പരിശോധനാകേന്ദ്രങ്ങൾ പൂട്ടുന്നതിന് കാരണമായി നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ പറയുന്നത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ പൂട്ടുക ഒമ്പത് കേന്ദ്രങ്ങൾ.തിരുവനന്തപുരത്തും എറണാകുളത്തും എട്ടുവീതവും തൃശൂരിൽ ഏഴും ആലപ്പുഴ, കണ്ണൂർ, കൊല്ലം ജില്ലകളിൽ 5 ഉം ഇടുക്കി-2,കാസർകോട് -4, കോട്ടയം 3, പാലക്കാട്, വയനാട് -2 വീതവും പത്തനംതിട്ട, മലപ്പുറം- ഒന്ന് വീതവും കേന്ദ്രങ്ങൾ ഇന്നത്തോടെ പ്രവർത്തനം നിർത്തും. ഒരു സെന്‍ററില്‍ വർഷത്തിൽ 12 എയ്ഡ്സ് രോഗികളെങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ മാത്രമെ ഐസിടിസി കേന്ദ്രങ്ങൾ നിലനിർത്താനാകൂ എന്നാണ് കേന്ദ്ര നിലപാട്.

പ്രാദേശികമായി പ്രവർത്തിക്കുന്ന പരിശോധന കേന്ദ്രങ്ങൾ കൂട്ടത്തോടെ നിർത്തലാക്കിയാൽ എയ്ഡ്സ് രോഗം കണ്ടെത്താനും രോഗികൾക്ക് കൗൺസിലിംഗുകൾ നൽകുന്നതിനും തടസ്സമാവും. കൂടുതൽ പേരിലേക്ക് എയ്ഡ്സ് പടരാൻ ഇത് ഇടയാക്കുമെന്നും ആശങ്കയുണ്ട്.



Related Tags :
Similar Posts