Kerala
രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർത്തിട്ടില്ല; ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനത്തിൽ എ. വിജയരാഘവൻ
Kerala

'രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർത്തിട്ടില്ല'; ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനത്തിൽ എ. വിജയരാഘവൻ

Web Desk
|
27 April 2022 12:51 PM GMT

ബി.ജെ.പിക്കെതിരെ ശക്തമായ നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും ഒരുമിച്ച് പ്രവർത്തിക്കുന്നതുകൊണ്ടാണ് ആരോപണങ്ങൾ ഉയർത്തുന്നതെന്നും എ. വിജയരാഘവൻ പറഞ്ഞു.

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനത്തിൽ പ്രതികരണവുമായി സി.പി.എം പി.ബി അംഗം എ. വിജയരാഘവൻ. രാഷ്ട്രീയം രാഷ്ട്രീയമായി തന്നെ തുടരും. രാഷ്ട്രീയ നിലപാടിൽ സി.പി.എം വെള്ളം ചേർത്തിട്ടില്ല. ബി.ജെ.പിക്കെതിരെ ശക്തമായ നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും ഒരുമിച്ച് പ്രവർത്തിക്കുന്നതുകൊണ്ടാണ് ആരോപണങ്ങൾ ഉയർത്തുന്നതെന്നും എ. വിജയരാഘവൻ പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാനായി ചീഫ് സെക്രട്ടറി വി.പി ജോയിയേയും സ്റ്റാഫ് ഓഫീസര്‍ ഉമേഷ് ഐ.എ.സിനേയുമാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഇരുവര്‍ക്കും ഇന്ന് മൂതല്‍ മൂന്ന് ദിവസത്തേക്ക് ഗുജറാത്തില്‍ പോകാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2019ല്‍ വിജയ് രൂപാണി സര്‍ക്കാര്‍ കൊണ്ടുവന്നതാണ് ഗുജറാത്ത് ചീഫ് മിനിസ്റ്റേഴ്സ് ഡാഷ് ബോര്‍ഡ് സിസ്റ്റം.

സുസ്ഥിരവികസനത്തിനും നല്ല ഭരണത്തിനും ആവശ്യമായ കമാന്‍ഡ്, കണ്‍ട്രോള്‍, കംപ്യൂട്ടര്‍, കമ്മ്യൂണിക്കേഷന്‍, കോംബാറ്റ് എന്നി അഞ്ച് 'സി' കള്‍ വഴി സര്‍ക്കാര്‍ വകുപ്പുകളുടെ പ്രകടനത്തിന്‍റെ ട്രാക്ക് സൂക്ഷിക്കുന്ന രീതി കൂടിയാണിത്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വീഡിയോ സ്ക്രീനുകളടക്കം സ്ഥാപിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇത് നടപ്പിലാക്കിയതിലൂടെ സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായാണ് ഗുജറാത്തിന്‍റെ അവകാശ വാദം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കൂടി പരിഗണിച്ചാണ് പഠനമെന്നാണ് കേരള സര്‍ക്കാര്‍ വിശദീകരണം.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ വന്‍ തോതില്‍ വിമര്‍ശനമുയര്‍ന്നു. ഗുജറാത്ത് സർക്കാറുമായി ബന്ധമുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പരാമര്‍ശം. ഗുജറാത്തിലേത് സത്‍ഭരണമെന്നാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തൽ. കോൺഗ്രസാണ് മുഖ്യ ശത്രുവെന്നാണ് സി.പി.എം നിലപാടെന്നും സതീശൻ കൂട്ടിച്ചേർത്തു.

പിണറായി വിജയന്‍റെ കേരള സർക്കാരിന് എന്തുകൊണ്ടും കണ്ട് പഠിക്കാവുന്ന മാതൃകയാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ് സംവിധാനമെന്ന് വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ഗുജറാത്ത് ഒരിക്കലും ഒരു മോഡലല്ല. അവിടെ നിന്നും ഒന്നും പഠിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ രാഷ്ട്രീയം നോക്കിയല്ല കാര്യങ്ങൾ പഠിക്കുന്നതെന്നും പഠിച്ചാലേ നടപ്പിലാക്കാൻ പറ്റുമോയെന്ന് അറിയാൻ കഴിയുകയുള്ളുവെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണം.

Similar Posts