Kerala
ആദിവാസി ഭൂമിയിൽ കൃഷി; അട്ടപ്പാടിയിൽ വീണ്ടും എച്ച്.ആർ.ഡി.എസിന്റെ നിയമ വിരുദ്ധ പ്രവർത്തനം
Kerala

ആദിവാസി ഭൂമിയിൽ കൃഷി; അട്ടപ്പാടിയിൽ വീണ്ടും എച്ച്.ആർ.ഡി.എസിന്റെ നിയമ വിരുദ്ധ പ്രവർത്തനം

Web Desk
|
22 Jan 2023 9:09 AM GMT

എച്ച്.ആർ.ഡി.എസിന്റെ കേരളത്തിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു

പാലക്കാട് അട്ടപ്പാടി ആദിവാസി മേഖലയിൽ വീണ്ടും എച്ച്.ആർ.ഡി.എസിന്റെ നിയമ വിരുദ്ധ പ്രവർത്തനം. നിയമ വിരുദ്ധമായി ആദിവാസി ഭൂമി 33 വർഷത്തിന് പാട്ടത്തിനെടുത്ത് ഏജൻസി കൃഷി ചെയ്യുകയാണ്. ഔഷധ കൃഷി പദ്ധതിയായ കർഷകയുടെ യോഗം ഈമാസം 26 ന് ചേരുമെന്ന് കാണിച്ച് നിരവധിപേർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

എച്ച്.ആർ.ഡി.എസിന്റെ കേരളത്തിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കർഷക എന്ന ഔഷധ കൃഷിക്കായി യോഗം ചേരുകയാണെന്ന് കാണിച്ചാണ് ആദിവാസികൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ആദിവാസികളുടെ ഭൂമി ആദിവാസികളല്ലാത്തവർ വാങ്ങാനോ പാട്ടത്തിന് എടുക്കാനോ പാടില്ല. ഈ നിയമങ്ങളെല്ലാം അട്ടിമറിച്ചാണ് 33 വർഷത്തിന് പാട്ടത്തിനെടുത്ത് വൻകിട ആയുർവേദ കമ്പനികൾക്കായി എച്ച്.ആർ.ഡി.എസ് ഔഷധ കൃഷി ചെയ്യുന്നത്.

ആദിവാസികളുടെ ഭൂമിയിൽ, അവരുടെ അധ്വാനത്തിൽ കൃഷി ചെയ്ത് ലാഭം ഉണ്ടാക്കാനാണ് എച്ച്.ആർ.ഡി.എസ് ലക്ഷ്യമിടുന്നത്. ആദിവാസി മേഖലയിൽ NGO കളുടെ പ്രവർത്തനം കർശനമായി നിയന്ത്രിച്ച് അട്ടപ്പാടി സ്‌പെഷ്യൽ ഓഫീസറായ ഒറ്റപ്പാലം സബ് കലക്ടർ ഉത്തരവിട്ട് മാസങ്ങൾ കഴിയുമ്പോഴാണ് എച്ച്.ആർ.ഡി.എസിന്റെ നിയമ ലംഘനം. ഗുണനിലവാരമില്ലാത്ത വീടുകൾ നിർമ്മിച്ചു നൽകുന്ന എച്ച്.ആർ.ഡി.എസിന്റെ ഭവന നിർമ്മാണ പദ്ധതിയുടെ പ്രവർത്തനം ജില്ലാ ഭരണകൂടം തടഞ്ഞിരുന്നു.

Agriculture on tribal lands; Another illegal activity of HRDS in Attapadi

Similar Posts