Kerala
എ.കെ.ജി സെന്റർ ആക്രമണം; പ്രതി വിമാനത്തിൽ നടന്ന പ്രതിഷേധത്തിലുണ്ടായിരുന്നതായി പൊലീസ്
Kerala

എ.കെ.ജി സെന്റർ ആക്രമണം; പ്രതി വിമാനത്തിൽ നടന്ന പ്രതിഷേധത്തിലുണ്ടായിരുന്നതായി പൊലീസ്

Web Desk
|
10 Sep 2022 6:18 AM GMT

ഇയാൾ വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമിച്ച കേസിലെ പ്രതിമുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിലുമുണ്ടായിരുന്നെന്ന് അന്വേഷണ സംഘം. ഇയാൾ വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്ന് പൊലീസ് പറയുന്നു. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്. ആക്രമണം പദ്ധതിയിട്ടതും അതിന് വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്.

എ.കെ.ജി സെന്റർ ആക്രമണ കേസ് പ്രതിയെ പിടികൂടാനാവാത്തതിൽ പൊലീസിനു നേരെ വലിയ വിമർശനമായിരുന്നു ഉയർന്നിരുന്നത്. പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ഇനി കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന ഘട്ടത്തിലാണ് ക്രൈംബ്രാഞ്ച് സംഘമുള്ളത്.

ആക്രമണത്തിനു പിന്നാലെ ആരോപണ- പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികൾ നിയമസഭയിലടക്കം രംഗത്തെത്തിയിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരംഅതേസമയം, വിശദാംശങ്ങൾ വന്നിട്ട് പ്രതികരിക്കാമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ആരുടെങ്കിലും തലയിൽ കെട്ടിവെക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും പ്രതിയുടെയും സൂത്രധാരന്റെയും വിവരങ്ങൾ പുറത്തുവിടട്ടേയെന്നും സതീശൻ പറഞ്ഞു.

. ജൂൺ 30നാണ് എ.കെ.ജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്. ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്. കുന്നുകുഴി ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ആളാണ് പടക്കം എറിഞ്ഞതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വാഹനം നിർത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് സ്ഫോടക വസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞ ശേഷം തിരിച്ച് തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം ഓടിച്ച് പോവുകയും ചെയ്തു.

Similar Posts