Kerala
Aryadan Shoukath about palestine rally controversy
Kerala

ഫലസ്തീൻ റാലി; പറയാനുള്ളത് അച്ചടക്ക സമിതിക്ക് മുന്നിൽ പറഞ്ഞിട്ടുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത്

Web Desk
|
12 Nov 2023 6:32 AM GMT

എന്ത് തീരുമാനവുമെടുക്കാനുള്ള അവകാശവും അധികാരവും സമിതിക്കുണ്ടെന്നും ഷൗക്കത്ത്

കോഴിക്കോട്: ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി സംബന്ധിച്ച് പറയാനുള്ളതെല്ലാം അച്ചടക്ക സമിതിക്ക് മുന്നിൽ പറഞ്ഞിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. റാലി നടത്താനുണ്ടായ സാഹചര്യം സമിതിക്ക് മുന്നിൽ വിശദീകരിച്ചിട്ടുണ്ടെന്നും എന്ത് തീരുമാനവുമെടുക്കാനുള്ള അവകാശവും അധികാരും സമിതിക്കുണ്ടെന്നും മീഡിയവൺ എഡിറ്റോറിയൽ അഭിമുഖത്തിൽ ഷൗക്കത്ത് പറഞ്ഞു.

"പറയാനുള്ളത് അച്ചടക്ക സമിതിക്ക് മുന്നിൽ പറഞ്ഞിട്ടുണ്ട്. റാലി നടത്താനുണ്ടായ സാഹചര്യവും വിശദീകരിച്ചു. ഒരാഴ്ചക്കുള്ളിൽ തീരുമാനമുണ്ടാവുമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്തു തീരുമാനമെടുക്കാനുമുള്ള അവകാശവും അധികാരവും അച്ചടക്ക സമിതിക്കുണ്ട്. ഡിസിസി പ്രഖ്യാപിക്കും മുന്‌പേ തന്നെ റാലി ആര്യാടൻ ഫൗണ്ടേഷൻ തീരുമാനിച്ചിരുന്നു. വിഭാഗീയതക്ക് വേണ്ടിയല്ല ആര്യാടൻ ഫൗണ്ടേഷൻ പരിപാടികൾ നടത്തുന്നത്. ഫലസ്തീൻ ഐക്യദാർഢ്യം തന്റെ സമ്മർദ തന്ത്രമല്ല. കെപിസിസി നേരത്തെ തീരുമാനിച്ച പരിപാടി ഉള്ളതിനാലാണ് ഫലസ്തീൻ ഐക്യദാർഢ്യ റാലി വൈകുന്നത്.

സിപിഎമ്മുമായി ഇതുവരെ യാതൊരു ബന്ധവുമില്ല. ലോക്‌സഭയിൽ മത്സരിക്കാൻ സിപിഎം ആവശ്യപ്പെടുമെന്നും തോന്നുന്നില്ല. കോൺഗ്രസ് എന്നത് അങ്ങേയറ്റം വൈകാരികമാണ് എനിക്ക്.

ഫലസ്തീനിൽ ഹമാസിന്റെ നേതൃത്വത്തിൽ നടക്കുന്നത് ചെറുത്തു നിൽപ്പാണ്. ആ ചെറുത്തു നിൽപ്പിനെ പല രൂപത്തിൽ കാണുന്നവരുണ്ട്. ഐഎസിന്റെയോ താലിബാന്റെയോ നിലപാടല്ല ഹമാസിന് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. ഫലസ്തീനിൽ നടക്കുന്നത് അധിനിവേശത്തിനെതിരെയുള്ള ചെറുത്തു നിൽപ്പാണ്. ഹമാസ് അതിന് നേതൃത്വം കൊടുക്കുന്നു. ഹമാസിന്റെ നടപടികൾ അതിരുവിട്ട് പോയിട്ടുണ്ടോ എന്ന തർക്കമുണ്ടാവുമ്പോൾ വളരെ ആഴത്തിൽ പഠിച്ചിട്ടല്ലാതെ അതിൽ നമുക്ക് എന്തെങ്കിലും പറയാനാവൂ. ഹമാസിനെ മാറ്റിനിർത്തി പോരാട്ടം നടത്താൻ മറ്റൊരു സംഘടനയും അവിടെയില്ല". ഷൗക്കത്ത് പറഞ്ഞു

Similar Posts