Kerala
സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി; 112 വിദ്യാർഥികളുടെ ഫലം റദ്ദാക്കി
Kerala

സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി; 112 വിദ്യാർഥികളുടെ ഫലം റദ്ദാക്കി

Web Desk
|
14 May 2024 2:05 AM GMT

പരീക്ഷാ മുറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തൽ. ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി.

വിദ്യാർഥികൾക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ പരിഗണിച്ച് ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നൽകി.പരീക്ഷാ മുറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും.

ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷകൾ നിയന്ത്രിക്കുന്നതിനായി എല്ലാ സ്കൂളുകളിലും എക്സ്റ്റേണൽ ക്വാർഡിനെ ചുമതലപ്പെടുത്താറുണ്ട്. ഈ അധ്യാപകർ നടത്തിയ പരിശോധനയിൽ ആണ് സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ 112 വിദ്യാർഥികൾ കോപ്പിയടിച്ചതായി കണ്ടെത്തിയത്. തുടർന്ന് ഈ വിദ്യാർഥികൾക്ക് വേണ്ടി തിരുവനന്തപുരം ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ പ്രത്യേക ഹിയറിങ് വിളിച്ചിരുന്നു.

ഹിയറിംഗിൽ കോപ്പിയടി സ്ഥിരീകരിച്ചതോടെ പരീക്ഷകൾ റദ്ദാക്കി. കടുത്ത അച്ചടക്ക നടപടികൾ വേണ്ട എന്നും കുട്ടികളുടെ പ്രായവും ഭാവിയും പരിഗണിച്ച് ഒരു അവസരം കൂടി നൽകാമെന്നും തീരുമാനിച്ചു. ഇത് പ്രകാരം അടുത്തമാസം നടക്കുന്ന സേ പരീക്ഷ കുട്ടികൾക്ക് എഴുതാം. ഇതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട സ്കൂൾ പ്രിൻസിപ്പൽമാരോട് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.

പരീക്ഷ ഹാളിൽ ഡ്യൂട്ടി ഉണ്ടായിരുന്നു അധ്യാപകർക്ക് വീഴ്ച ഉണ്ടായി എന്നും ഹയർസെക്കൻഡറി വിഭാഗം വിലയിരുത്തി. ഇവർക്ക് മെമ്മോയും പിഴയും അടക്കമുള്ള ശിക്ഷാ നടപടികൾ നൽകുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഒരു വിഭാഗം അധ്യാപകരെ മാത്രം ലക്ഷ്യം വെച്ച് സർക്കാർ നടപടിയെടുക്കുന്നു എന്ന ആരോപണവുമായി പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.


Similar Posts