Kerala
അതിവിപുലമായ ശിഷ്യസമ്പത്ത് കൊണ്ട് അനുഗൃഹീതൻ; സി.ആർ ഓമനക്കുട്ടനെ അനുസ്മരിച്ച്  പിണറായി വിജയൻ
Kerala

അതിവിപുലമായ ശിഷ്യസമ്പത്ത് കൊണ്ട് അനുഗൃഹീതൻ; സി.ആർ ഓമനക്കുട്ടനെ അനുസ്മരിച്ച് പിണറായി വിജയൻ

Web Desk
|
16 Sep 2023 1:30 PM GMT

എഴുത്തുകാരൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലയിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനാണ് സി.ആർ ഓമനക്കുട്ടനെന്ന് മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: പ്രശസത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ പ്രൊഫ. സി.ആർ ഓമനക്കുട്ടന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. എഴുത്തുകാരൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലയിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനായിരുന്നു സി.ആർ ഓമനക്കുട്ടനെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.

നർമ്മരസപ്രധാനമായവ മുതൽ ദാർശനികമായവ വരെ ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിൻറെ രചനാ ലോകം. അടിയന്തരാവസ്ഥയെ തുടർന്ന് അദ്ദേഹം ദേശാഭിമാനിയിലെഴുതിയ 'ശവം തീനികൾ' എന്ന പരമ്പര ആ കാലത്തിൻറെ നിഷ്ഠുരതകളെ തുറന്നു കാട്ടുന്നതായിരുന്നു. അന്നു കൊല്ലപ്പെട്ട രാജൻറെ അച്ഛൻ ഈച്ചര വാര്യരുമായി ഉണ്ടായിരുന്ന മാനസിക ബന്ധത്തിൻറെ കൂടി അടിസ്ഥാനത്തിലാണ് ആ പരമ്പര സി ആർ ഓമനക്കുട്ടൻ രചിച്ചത്.

ദേശാഭിമാനിയിൽ 'അഘശംസി' എന്ന പേരിൽ അദ്ദേഹം നർമ്മരസപ്രധാനമായ രാഷ്ട്രീയ വിമർശന പംക്തി കൈകാര്യം ചെയ്തിരുന്നു. 'നീ സത്യം ജ്ഞാനം ആനന്ദം' അടക്കമുള്ള നിരവധി പുസ്തകങ്ങളുടെ സ്രഷ്ടാവായ സി ആർ ഓമനക്കുട്ടൻ അതിവിപുലമായ ശിഷ്യസമ്പത്ത് കൊണ്ട് കൂടി അനുഗൃഹീതനായിരുന്നു.

സാഹിത്യ ചരിത്രവും രാഷ്ട്രീയ ചരിത്രവും സൂക്ഷ്മമായി അവലോകനം ചെയ്യുന്നതിൽ ശ്രദ്ധാലുവായിരുന്നു. ഇടതുപക്ഷ സാംസ്‌കാരിക നിലപാടുകൾ അദ്ദേഹം ജീവിതത്തിൽ ഉയർത്തിപ്പിടിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

Similar Posts