Kerala
തീവ്രവാദികളെന്ന് വിളിച്ചത് പ്രകോപനമുണ്ടാക്കി; വിഴിഞ്ഞം സംഘർഷത്തിൽ പള്ളികളിൽ സർക്കുലർ
Kerala

'തീവ്രവാദികളെന്ന് വിളിച്ചത് പ്രകോപനമുണ്ടാക്കി'; വിഴിഞ്ഞം സംഘർഷത്തിൽ പള്ളികളിൽ സർക്കുലർ

Web Desk
|
4 Dec 2022 4:12 AM GMT

ഇന്നലെ ചീഫ് സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് സമരസമിതി യോഗം ചേർന്നേക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടയില്‍ സംഘർഷങ്ങള്‍ക്കിടയാക്കിയ സാഹചര്യം വിശദീകരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ സർക്കുലർ. തീവ്രവാദികളായി ചിത്രീകരിച്ചതാണ് പെട്ടന്നുണ്ടായ പ്രകോപനത്തിന് കാരണമെന്ന് സർക്കുലറിൽ പറയുന്നു. സംഘർഷം അപലപനീയമാണ്, സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പൊലീസ് ക്രൂരമായി മർദ്ദിച്ചു, സംഘർഷത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്നും സമാധാനാന്തരീക്ഷം ഉറപ്പ് വരുത്താൻ സർക്കാർ മുൻകൈ എടുക്കണമെന്നും ആർച്ച് ബിഷപ്പിന്റെ സർക്കുലറിൽ ആവശ്യപ്പെടുന്നു.

അതേസമയം സമരം അവസാനിപ്പിക്കാൻ സമവായ നീക്കങ്ങൾ സർക്കാർ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ ചീഫ് സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് സമരസമിതി യോഗം ചേർന്നേക്കും.

ആദ്യം ചീഫ് സെക്രട്ടറി നടത്തിയ ചർച്ചയ്ക്ക് ശേഷം മലങ്കര കാത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കത്തോലിക്ക ബാവയുമായി മുഖ്യമന്ത്രി ഇന്നലെ ചർച്ച നടത്തിയിരുന്നു. രണ്ട് സമവായ ഫോർമുലയാണ് പ്രധാനമായും ചർച്ചയിലുള്ളത്. വിഴിഞ്ഞം പദ്ധതി വരുമ്പോള്‍ ഉണ്ടാകാൻ സാധ്യത ഉള്ള തീരശോഷണത്തെ കുറിച്ച് പഠിക്കാൻ സർക്കാർ ഒരു വിദഗ്ധ സമിതിയെ തീരുമാനിച്ചിരുന്നു. എന്നാൽ സമിതിയുടെ ടേംസ് ഓഫ് റഫറൻസ് സംബന്ധിച്ച് അന്തിമ തീരുമാനം ആയിരുന്നില്ല. ഈ സമിതിയിലേക്ക് സമരസമിതിയുടെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന ആവശ്യം നേരത്തെ അവർ മുന്നോട്ട് വെച്ചതാണ് ഇത് അംഗീകരിക്കാമെന്നാണ് സർക്കാറിന്റെ നിലപാട്.

വിഴിഞ്ഞം ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോകില്ലന്നാണ് സൂചന. എന്നാൽ പദ്ധതി നിർത്തിവെച്ചുള്ള ഒരു ഒത്തുതീർപ്പിനും സർക്കാർ തയ്യാറല്ല. സർക്കാറുമായി ചർച്ച നടത്തിയ സഭാ തലവന്മാർ സമരക്കാരുമായി സംസാരിച്ച് ഇക്കാര്യത്തിൽ അനുരഞ്ജനത്തിന് ശ്രമിക്കുന്നുണ്ട്.

Similar Posts