![From now on, waste management will have to pay a fee to hold events of more than 100 people From now on, waste management will have to pay a fee to hold events of more than 100 people](https://www.mediaoneonline.com/h-upload/2023/10/12/1392573-mb-r.webp)
നൂറിൽക്കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ നടത്താൻ ഇനി മുതൽ മാലിന്യ സംസ്‌കരണത്തിന് ഫീസ് അടയ്ക്കണം
![](/images/authorplaceholder.jpg?type=1&v=2)
ഫീസിന്റെ നിരക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു
തിരുവനന്തപുരം: നൂറിൽക്കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ നടത്താൻ ഇനി മുതൽ മാലിന്യ സംസ്‌കരണത്തിന് ഫീസ് അടയ്ക്കണം. മൂന്ന് ദിവസം മുൻപെങ്കിലും പരിപാടിയെക്കുറിച്ചുള്ള വിവരം തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ഫീസിന്റെ നിരക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
ഇത് രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കും ബാധകമാണ്. മാലിന്യം വലിച്ചെറിയുന്നവർക്കുള്ള പിഴത്തുകയും വർധിപ്പിച്ചു. പിഴ ചുമത്തുന്നതിൽ ഗണ്യമായ വർധനവുണ്ടായി. പിഴത്തുക ഉപയോഗിച്ച് വേയ്സ്റ്റ് മാനേജ്‌മെന്റ് ഫണ്ട് രൂപീകരിക്കും. യൂസർ ഫീ നൽകാത്തവർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനം നിഷേധിക്കാം. ഇത് തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. അപ്പാർട്‌മെന്റുകൾ, ഫ്‌ളാറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് ഏജൻസികൾ ശേഖരിക്കുന്ന മാലിന്യം വഴിയിൽ തള്ളുന്നു. പന്നി ഫാമുകളിലെ മാലിന്യവും ഇങ്ങനെ തള്ളുന്നു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ സ്ഥാപനങ്ങൾക്കും മാലിന്യ സംസ്‌കരണത്തിൽ ഇളവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. കടകളുടെ പരിസരം കടയുടമകൾ വൃത്തിയായി സൂക്ഷിക്കണം. മാലിന്യ നീക്കത്തിനുള്ള വാഹന സൗകര്യം തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പ് വരുത്തണം. നഗര വീഥികളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. സമ്മേളന സ്ഥലങ്ങളിൽ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണം. ഒപ്പം സ്‌ക്രാപ്പ് നയത്തിന് സർക്കാർ രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.