![I was also invited to LDF: Padmaja Venugopal I was also invited to LDF: Padmaja Venugopal](https://www.mediaoneonline.com/h-upload/2024/03/11/1414569-pathmaja.webp)
എനിക്ക് എൽ.ഡി.എഫിലേക്കും ക്ഷണമുണ്ടായിരുന്നു, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് വിളിച്ചത്:പത്മജ വേണുഗോപാൽ
![](/images/authorplaceholder.jpg?type=1&v=2)
'പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ കയറാൻ തന്റെ കൈയിൽ നിന്ന് 22 ലക്ഷം വാങ്ങിയെങ്കിലും വാഹനത്തിൽ കയറ്റിയില്ല'
തനിക്ക് എൽ.ഡി.എഫിലേക്കും ക്ഷണമുണ്ടായിരുന്നുവെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് വിളിച്ചതെന്നും ബി.ജെ.പിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസ് വിടാൻ താൽപര്യമില്ലാത്തത് കൊണ്ടായിരുന്നു എൽഡിഎഫ് നേതാക്കൾ വിളിച്ചപ്പോൾ പോകാതിരുന്നതെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉന്നത നേതാക്കളാണ് തന്നെ വിളിച്ചതെന്നും പത്മജ വേണുഗോപാൽ വെളിപ്പെടുത്തി.
അതേസമയം കോൺഗ്രസ് നേതൃത്വത്തിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവും പത്മജ ഉന്നയിച്ചു. കഴിഞ്ഞനിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ കയറാൻ തന്റെ കൈയിൽ നിന്ന് 22 ലക്ഷം വാങ്ങിയെങ്കിലും വാഹനത്തിൽ കയറ്റിയില്ലെന്നുമാണ് പത്മജ വേണുഗോപാൽ ആരോപിച്ചത്. ഡി.സി.സി പ്രസിഡൻറ് എം.പി വിൻസെൻറാണ് പണം വാങ്ങിയതെന്നും അവർ പറഞ്ഞു. എന്നാൽ മൂന്ന് വർഷം കഴിഞ്ഞ് വ്യാജ പരാതിയുമായി വന്നിരിക്കുകയാണെന്നായിരുന്നു വി.ഡി.സതീശന്റെ മറുപടി.
അതേസമയം, കെ.സുധാകരൻ മാത്രമാണ് തന്നോട് ആത്മാർഥമായി പെരുമാറിയതെന്നും അദ്ദേഹത്തെ വിട്ടുപോന്നതിലാണ് വിഷമമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.