Kerala
കിടുങ്ങിപ്പോയെന്നാണ് ശ്രീമതി ടീച്ചർ പറഞ്ഞത്, ഓലപ്പടക്കമാണെന്ന് പിന്നീടാണറിഞ്ഞത്; എ.കെ.ജി സെന്‍റര്‍ ആക്രമണത്തില്‍ കെ സുധാകരന്‍
Kerala

'കിടുങ്ങിപ്പോയെന്നാണ് ശ്രീമതി ടീച്ചർ പറഞ്ഞത്, ഓലപ്പടക്കമാണെന്ന് പിന്നീടാണറിഞ്ഞത്'; എ.കെ.ജി സെന്‍റര്‍ ആക്രമണത്തില്‍ കെ സുധാകരന്‍

ijas
|
10 Sep 2022 2:32 PM GMT

കോണ്‍ഗ്രസാണ് ബോംബെറിഞ്ഞതെന്ന് നേരില്‍ കണ്ടതുപോലെയാണ് ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് സംസാരിച്ചതെന്നും സുധാകരന്‍ പരിഹസിച്ചു

തിരുവനന്തപുരം: എ.കെ.ജി സെന്‍റര്‍ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞതായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഎം തുടക്കം മുതല്‍ പ്രചരിപ്പിച്ചത് കെട്ടുകഥയാണെന്നും ശ്രീമതി ടീച്ചറിനെ പോലെ പാരമ്പര്യമുള്ള രാഷ്ട്രീയക്കാര്‍ വേഷം കെട്ടുന്നത് അപമാനകരമാണെന്നും സുധാകരന്‍ തുറന്നടിച്ചു. കോണ്‍ഗ്രസാണ് ബോംബെറിഞ്ഞതെന്ന് നേരില്‍ കണ്ടതുപോലെയാണ് ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് സംസാരിച്ചതെന്നും സുധാകരന്‍ പരിഹസിച്ചു.

കെ സുധാകരന്‍റെ വാക്കുകള്‍:

സംഭവം കഴിഞ്ഞിട്ട് ഇ.പി ജയരാജന്‍ അവിടേക്ക് ഓടിയെത്തുകയാണ്. അവിടെ മുതല്‍ തുടങ്ങുന്നു ഈ കെട്ടു കഥയുടെ തുടക്കം. പിന്നില്‍ കോണ്‍ഗ്രസാണെന്ന് പരസ്യമായി പറയുക. കണ്ടതുപോലെയല്ലേ ഇ.പി ജയരാജന്‍ കോണ്‍ഗ്രസാണ് ബോംബെറിഞ്ഞതെന്ന് പത്രക്കാരോട് പറയുന്നത്. 'ശ്രീമതി ടീച്ചര്‍ കിടുകിടാ വിറച്ചുപോയിട്ട് അമ്പതുദിവസം ഇന്ന് പിന്നിടുകയാണ്' എന്നാണ് ചാനലിലെ വാര്‍ത്തയുടെ കമന്‍റിലൊക്കെ കണ്ടത്. എന്തൊരു പരിഹാസമാണ്. രാഷ്ട്രീയത്തില്‍ ശ്രീമതി ടീച്ചറെ പോലെ പാരമ്പര്യമുള്ള ഒരാള്‍ ഇങ്ങനെയൊരു വേഷം കെട്ടുക എന്ന് പറയുന്നത് അപമാനകരമാണ്. സിപിഎം ഈ രീതിയിലുള്ള പ്രവര്‍ത്തന ശൈലിക്ക് വിരാമമിടണമെന്ന് നല്ല ബുദ്ധിയാലേ ഉപദേശിക്കുകയാണ്.

Similar Posts