Kerala
സ്വർണക്കപ്പ് കോഴിക്കോട്ടെത്തി; കലോത്സവത്തിന് തിരി തെളിയാനിനി മണിക്കൂറുകൾ മാത്രം
Kerala

സ്വർണക്കപ്പ് കോഴിക്കോട്ടെത്തി; കലോത്സവത്തിന് തിരി തെളിയാനിനി മണിക്കൂറുകൾ മാത്രം

Web Desk
|
2 Jan 2023 8:42 AM GMT

മത്സരത്തിനെത്തിയ ആദ്യ ജില്ലാ ടീമിന് കോഴിക്കോട് റെയിൽവെ സ്റ്റേഷനില്‍ സ്വീകരണം നൽകി

കോഴിക്കോട്: കൗമാര കലയുടെ കേളികൊട്ടൊരുങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം..കലോത്സവ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് കോഴിക്കോട് എത്തി. ഒരു മണിക്കൂർ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് കൂടുതൽ പൊലീസെത്തിയാണ് പാലക്കാട്ട് നിന്ന് കോഴിക്കോട്ടേക്ക് സ്വർണ്ണ കപ്പ് കൊണ്ടുപോയത്.

മതിയായ സുരക്ഷ ഇല്ലാതെ നൂറ്റിപതിനേഴര പവൻ സ്വർണ്ണ കപ്പ് കൊണ്ടുപോകാൻ കഴിയില്ലെന്ന് ഡി.ഡി.ഇ നിലപാട് എടുത്തതോടെയാണ് കപ്പ് കൊണ്ടുപോകുന്നത് നീണ്ടത്.

2019 ൽ കാസർക്കോട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ജേതാക്കളായ പാലക്കാടിന് ലഭിച്ച സ്വർണ്ണകപ്പ് ജില്ലാ ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്. രാവിലെ എട്ടരയോടെ ഡി.ഡി.ഇ ട്രഷറിയിലെ ലോക്കറിലെത്തി സ്വർണ്ണകപ്പ് ഏറ്റുവാങ്ങി. സാധരണ പൊലീസിന്റെ അകമ്പടി വാഹനത്തോടെയാണ് സ്വർണ്ണകപ്പ് കൊണ്ടുപോവുക. എന്നാൽ ഡി.ഡി.ഇയുടെ വാഹനത്തിൽ രണ്ട് പൊലീസുകാരെ മാത്രമാണ് സ്വർണ്ണ കപ്പിന്റെ സുരക്ഷക്കായി നിയോഗിച്ചത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിലപാട് എടുത്തത്. തുടര്‍ന്നാണ് കൂടുതല്‍ പൊലീസ് എത്തിയത്. കോഴിക്കോട്ട് എത്തിയ കപ്പ് മന്ത്രിമാരായ വി.ശിവൻകുട്ടിയും, മുഹമ്മദ് റിയാസും സ്വർണക്കപ്പ് ഏറ്റുവാങ്ങും.

ഇതിന് പുറമെ സംസ്ഥാന കലോത്സവത്തിന്റെ മത്സരാർഥികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. മോഡൽ സ്‌കൂളിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രജിസ്‌ട്രേഷൻ കൗണ്ടർ ഉദ്ഘാടനം ചെയ്തു. മത്സരത്തിനെത്തിയ ആദ്യ ജില്ലാ ടീമിന് കോഴിക്കോട് റെയിൽവെ സ്റ്റേഷനില്‍ സ്വീകരണം നൽകി. അതിരാണിപാടമായി മാറിയ വിക്രം മൈതാനത്ത് ആദ്യം ദൃശ്യവിസ്മയം തീർത്ത് ഉദ്ഘാടന ചടങ്ങുകൾ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ എല്ലാ വേദികളിലും മത്സരം ആരംഭിക്കും.

രണ്ടാം വേദിയായ സാമൂതിരി സ്‌കൂളിലെ ഭൂമിയിൽ സംസ്‌കൃത നാടകമാണ്. പ്രൊവിഡൻസിലെ തസ്രാക്കിൽ കുച്ചുപ്പുടിയ്‌ക്കൊപ്പം മണവാളനും കൂട്ടരും വട്ടപ്പാട്ടുമായെമെത്തും. കോലിലും ദഫിലും താളം തീർക്കും ഗുജറാത്തി ഹാളിലെ ബേപ്പൂർ. ആദ്യ ദിനം തന്നെ കുടുകുടെ ചിരിപ്പിക്കാൻ ഗണപത് ബോയ്‌സിൽ ഹയർസെക്കണ്ടറി വിഭാഗം മിമിക്രി നടക്കും. മിഴാവ് കൊട്ടി കൂടിയാട്ടക്കാർ ചാലപ്പുറം അച്യുതൻ ഗേൾസിലേക്കെത്തും. നാടൻ പാട്ടിനൊപ്പം താളം പിടിക്കാനും ആടാനും ടൗൺഹാളിലേക്കെത്താം..രചനമത്സരങ്ങളും വാദ്യോപകരണങ്ങളും മാന്ത്രികത തീർക്കുന്നതും ഒന്നാം ദിസവമാണ്.

Similar Posts