Kerala
Human trafficking to Russia, Russia, Malayali Human trafficking,റഷ്യയിലേക്ക് മനുഷ്യക്കടത്ത്,റഷ്യന്‍ കൂലിപ്പട്ടാളം, റിക്രൂട്ട് ഏജന്‍സിയുടെ ചതി,തിരുവനന്തപുരം,മലയാളി തിരിച്ചെത്തി
Kerala

വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപ്പെട്ട് റഷ്യയിൽ കുടുങ്ങിയ മലയാളി തിരിച്ചെത്തി

Web Desk
|
31 March 2024 3:55 AM GMT

മൊഴി രേഖപ്പെടുത്തിയതിന് ശേഷം നാട്ടിലെത്തിക്കുമെന്ന് സി.ബി.ഐ

തിരുവനന്തപുരം: വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപെട്ട് റഷ്യയിൽ കുടുങ്ങിയ മലയാളി ഡേവിഡ് മുത്തപ്പൻ (23 ) തിരിച്ചെത്തി. ഇന്ന് രാവിലെയാണ് ഡേവിഡ് ഡൽഹിയിലെത്തിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഡേവിഡിനെ കേരളത്തിലെത്തിക്കുമെന്ന് സി.ബി.ഐ ബന്ധുക്കളെ അറിയിച്ചു.

തിരുവനന്തപുരം പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പന്‍ സെക്യൂരിറ്റി ജോലിക്ക് വേണ്ടി റഷ്യയിലേക്ക് പോയത്. എന്നാല്‍ യുദ്ധത്തിനിടയിൽ കാലിന് സാരമായി പരിക്കേറ്റെന്നും തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് ഒരു പള്ളിയിലാണ് കഴിഞ്ഞതെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് ഡേവിഡ് ഡൽഹിയിലെ ഒരു ഏജന്‍റിന്‍റെ സഹായത്തോടെ റഷ്യയിലേക്ക് പോയത്. മൂന്നു ലക്ഷത്തി നാല്പത്തിയാറായിരം രൂപയാണ് ഡേവിഡ് ഏജന്‍റിന് നൽകിയത്.

മനുഷ്യക്കടത്തിനിരയായി റഷ്യയിലെത്തിയ മൂന്ന് മലയാളികളെ യുക്രൈനില്‍ യുദ്ധം ചെയ്യാന്‍ നിയോഗിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ് സെബാസ്റ്റ്യന്‍, വിനീത് സെല്‍വ, ടിനു പനിയടിമ എന്നിവരും യുദ്ധമുഖത്ത് കുടുങ്ങിയിട്ടുണ്ട്. റഷ്യയില്‍ ആര്‍മി സെക്യൂരിറ്റി ഹെല്‍പ്പര്‍ ജോലി വാഗ്ദാനം ചെയ്താണ് മലയാളിയായ ഏജന്റ് പ്രിയന്‍ സമീപിച്ചത്. ഇതിനായി ഓരോരുത്തരുടെയും കയ്യില്‍ നിന്ന് 7 ലക്ഷം രൂപ വാങ്ങുകയും ചെയ്തു. റഷ്യയിലെത്തിയപ്പോഴാണ്, നടന്നത് യുദ്ധഭൂമിയിലേക്കുള്ള മനുഷ്യക്കടത്താണെന്ന് തിരിച്ചറിഞ്ഞത്.

അതിനിടയിലാണ് യുദ്ധത്തില്‍ പരിക്കേറ്റ മലയാളികള്‍ക്ക് നാട്ടിലേക്ക് വരാൻ വഴിയൊരുങ്ങിയത്. യുവാക്ക​ളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കത്തയച്ചിരുന്നു.



Similar Posts