![mundakai landslide,Wayanad Mundakkai Landslides,Wayanad landslides,Wayanad landslides,Wayanad,വയനാട്, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍,വയനാട് ഉരുള്‍പൊട്ടല്‍ mundakai landslide,Wayanad Mundakkai Landslides,Wayanad landslides,Wayanad landslides,Wayanad,വയനാട്, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍,വയനാട് ഉരുള്‍പൊട്ടല്‍](https://www.mediaoneonline.com/h-upload/2024/07/31/1435954-1.webp)
കൈക്കുഞ്ഞുങ്ങളുമായി ഒരു രാത്രി ജീവൻ കയ്യിൽ പിടിച്ച്; ആശ്വാസതീരത്തേക്ക് അട്ടമലയിലെ അസം സ്വദേശികൾ
![](/images/authorplaceholder.jpg?type=1&v=2)
തൊട്ടടുത്ത രണ്ടുമൂന്ന് പാടികള്‍ കൺമുന്നിലൂടെ ഒലിച്ചുപോയത് നേരിട്ടവർ കണ്ടു
അട്ടമല: വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഓരോ നിമിഷവും പുറത്ത് വരുന്നത്. അതിൽ പലതും ഹൃദയഭേദകമായ കാഴ്ചകളായിരുന്നു. എന്നാൽ ഉരുൾപൊട്ടിയ നിമിഷം മുതൽ തൊട്ടടുത്തുള്ളതെല്ലാം ഒലിച്ചുപോകുന്നത് കൺമുന്നിൽ കണ്ട ഒരുകൂട്ടം മനുഷ്യർ,അതും സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറ്റൊരു നാട്ടിൽ ജോലിക്കെത്തിയവർ. അട്ടമലയിൽ എച്ച്.എം.എൽ എസ്റ്റേറിലെ തൊഴിലാളികളായിരുന്ന നിരവധി അസം സ്വദേശികളും ദുരന്തമുഖത്ത് അകപ്പെട്ടിരുന്നു. കുടുംബവും കുട്ടികളുമായി വര്‍ഷങ്ങളായി ഇവിടെ താമസമാക്കിയവരാണ് ഇവരില്‍ പലരും.
തൊട്ടടുത്ത രണ്ടുമൂന്ന് ലയങ്ങള്‍ കൺമുന്നിലൂടെ ഒലിച്ചുപോയത് നേരിട്ടവർ കണ്ടു. വീടുകൾക്ക് പകരം അവിടെയിപ്പോൾ തരിശുഭൂമിയായി. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ അവർ കൈക്കുഞ്ഞുങ്ങളുമായി പേടിച്ച് വിറച്ച് ഒരു രാത്രിമുഴുവൻ കഴിച്ചുകൂട്ടി. പാലവും റോഡുവുമെല്ലാം ഒലിച്ചു പോയി ചുറ്റും വെള്ളത്താൽ നിറഞ്ഞ് ഇനി പുറംലോകം കാണാനാകുമോ എന്ന് ഭയന്നിരുന്നവർക്ക് മുന്നിലേക്ക് ഒടുവിൽ രക്ഷാപ്രവർത്തകർ എത്തുകയായിരുന്നു.
സൈന്യവും കേരളപൊലീസും ഫയർഫോഴ്സുമെല്ലാം പുഴക്ക് കുറകെ താൽക്കാലിക പാലം നിർമിച്ചാണ് ഒറ്റപ്പെട്ട് കിടക്കുന്ന അസം തൊഴിലാളികളെ പുറത്തേക്ക് എത്തിച്ചത്. നിരവധി കുട്ടികളും സ്ത്രീകളും കിട്ടിയ സാധനങ്ങളുമായി സൈന്യത്തിന്റെ കൈപിടിച്ച് ആശ്വാസതീരമണഞ്ഞു.