Kerala
കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം: മന്ത്രി പി.രാജീവ്
Kerala

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം: മന്ത്രി പി.രാജീവ്

Web Desk
|
4 March 2024 10:56 AM GMT

ജനപ്രതിനിധികൾ അടക്കം മോർച്ചറിയിൽ കയറി മൃതദേഹം ബലമായി എടുത്ത് കൊണ്ടുപോയി എന്നത് ഗൗരവ വിഷയമാണെന്നും മന്ത്രി

തിരുവനന്തപുരം: കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ്.

''ഇതിൽ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. ജനപ്രതിനിധികൾ അടക്കം മോർച്ചറിയിൽ കയറി മൃതദേഹം ബലമായി എടുത്ത് കൊണ്ടുപോയി എന്നത് ഗൗരവ വിഷയമാണ്. ഇത് തെറ്റായ സന്ദേശം നൽകും. ജനപ്രതിനിധികൾ നിയമവ്യവസ്ഥയെ മാനിക്കണമെന്നും പി രാജീവ് പറഞ്ഞു.

ഇടുക്കി നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിലാണ് ഇന്ദിര കൊല്ലപ്പെട്ടത്. വന്‍ പ്രതിഷേധമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അരങ്ങേറിയത്. ഇന്ദിരയുടെ മൃതദേഹവുമായി കോൺഗ്രസ് പ്രവർത്തകർ കോതമംഗത്ത് നടുറോഡില്‍ പ്രതിഷേധിച്ചു. ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലാണ് മൃതഹേവുമായി റോഡിൽ പ്രതിഷേധിച്ചത്.

എന്നാല്‍ പ്രതിഷധക്കാർക്കു നേരെ പൊലീസ് ലാത്തി വീശി. പൊലീസ് ബലമായി ഏറ്റെടുത്ത മൃതദേഹം, കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റി. പിന്നാലെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. അതേസമയം പ്രതിഷേധത്തിനിടെ പൊലീസ് മർദിച്ചെന്ന് മരിച്ച ഇന്ദിരയുടെ സഹോദരൻ ആരോപിച്ചു.

കൃഷിയിടത്തിൽ കൂവ വിളവെടുക്കുന്നതിന് ഇടയിൽ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണപ്പെട്ടത്.

Similar Posts