Kerala
Rahul, the accused in the Pantheeramkavu dowry harassment case, left the state with the help of the police: Reports
Kerala

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതി രാഹുലിന് നാടുവിടാൻ പൊലീസ് സഹായം ലഭിച്ചെന്ന് സൂചന, അന്വേഷണം

Web Desk
|
18 May 2024 7:23 AM GMT

രാഹുലിന്റെ സുഹൃത്ത് കൂടിയായ പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസുകാരൻ സഹായിച്ചെന്നാണ് മൊഴി

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ പ്രതി രാഹുൽ നാടുവിട്ടത് പൊലീസ് സഹായത്തിലെന്നു സൂചന. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റിലായ രാഹുലിന്റെ സുഹൃത്ത് രാജേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ഇന്നലെയാണ് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസുകാരനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. രാഹുലിന്റെ സുഹൃത്ത് കൂടിയാണ് ഈ പൊലീസുകാരനെന്നാണു വിവരം.

കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുത്തതിനു പിന്നാലെ രാഹുൽ നാടുവിടാനിടയുണ്ടെന്ന് നേരത്തെ സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ ബെംഗളൂരുവിലേക്കു കടന്നത്. ഇതിനായി പൊലീസുകാരൻ സഹായിച്ചുവെന്നാണു ലഭിക്കുന്ന വിവരം. ഓരോ സമയത്തും പൊലിസിൽനിന്ന് രാഹുലിനു വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

ഇക്കാര്യത്തിൽ ഔദ്യോഗികമായി അന്വേഷണം നടക്കുന്ന വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, പ്രതിയുടെ ഫോൺകോൾ വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

സംഭവത്തിൽ നേരത്തെയും പന്തീരാങ്കാവ് പൊലീസിനെതിരെ ആരോപണമുയർന്നിരുന്നു. ഗുരുതരമായ സ്ത്രീ പീഡന പരാതി ഉന്നയിച്ചിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്നായിരുന്നു തുടക്കത്തിൽ പരാതി ഉർന്നിരുന്നത്.

സംഭവത്തിൽ ഇരയായ യുവതിയെ നേരത്തെ വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി സന്ദർശിച്ചിരുന്നു. എറണാകുളം പറവൂരിലെ വീട്ടിലെത്തിയാണ് യുവതിയെ കണ്ടത്. രക്ഷിതാക്കളുടെ സമയോചിത ഇടപെടലാണ് പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചതെന്ന് പി. സതീദേവി പ്രതികരിച്ചു.

Summary: Rahul, the accused in the Pantheeramkavu dowry harassment case, left the state with the help of the police: Reports

Similar Posts