Kerala
petta child missing
Kerala

രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കൂടുതൽ സിസി ടിവി ദൃശ്യങ്ങളും മൊഴികളും പരിശോധിക്കും

Web Desk
|
20 Feb 2024 12:57 AM GMT

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഉറപ്പായെങ്കിലും പ്രതികൾ അകത്തുനിന്നുള്ളവരോ പുറത്തുനിന്നുള്ളവരോ എന്നതിൽ പൊലീസിൽ നിന്ന് ഉത്തരം ലഭിച്ചിട്ടില്ല

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ കാണാതായ രണ്ടര വയസുകാരിയെ സുരക്ഷിതമായി തിരികെക്കിട്ടിയെങ്കിലും നാടകീയതകൾ അവസാനിക്കാൻ സാധ്യതയില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഉറപ്പായെങ്കിലും പ്രതികൾ അകത്തുനിന്നുള്ളവരോ പുറത്തുനിന്നുള്ളവരോ എന്നതിൽ പൊലീസിൽ നിന്ന് ഉത്തരം ലഭിച്ചിട്ടില്ല. ഇന്നലെ മുതൽ എസ്.എ.ടി ആശുപത്രിയിൽ കഴിയുന്ന കുട്ടി പൂർണ ആരോഗ്യവതിയായിരിക്കുന്നുണ്ടെങ്കിലും ഇന്നും നിരീക്ഷണം തുടരും.

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ അനുസ്മരിപ്പിക്കും വിധം ഉദ്വേഗം നിറഞ്ഞതായിരുന്നു പേട്ടയിൽ രണ്ടുവയസുകാരിക്ക് വേണ്ടി പൊലീസ് നടത്തിയ പരിശോധന. ഇന്നലെ പുലർച്ചെ 12 മണിക്കും ഒരു മണിക്കും ഇടയിലാണ് ടെന്‍റില്‍ മൂത്ത സഹോദരനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാതാവുന്നത്. പേട്ട ഓൾ സെയിന്‍റ്സ് കോളേജിന്‍റെ പിറകിലെ ചതുപ്പിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയതായി പുലർച്ചെ രണ്ടരയോടെ പൊലീസിൽ പരാതി ലഭിക്കുന്നത്. മഞ്ഞ ആക്റ്റീവ സ്കൂട്ടറിലെത്തിയ രണ്ടുപേർ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കുട്ടിയുടെ ആറു വയസുകാരനായ സഹോദരൻ പൊലീസിൽ മൊഴി നൽകി. മൂന്ന് മണി മുതൽ പൊലീസ് പരിശോധന തുടങ്ങി. തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും കന്യാകുമാരിയിലും പരിശോധന ഊർജിതപ്പെടുത്തി. 10 മണിയോടെ അന്വേഷണത്തിൽ ട്വിസ്റ്റ്‌. സ്കൂട്ടർ കഥയിൽ വ്യക്തത വന്നിട്ടില്ലെന്നായിരുന്നു പൊലീസ് ആ സമയം വ്യക്തമാക്കിയത്.

തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിനടുത്തായിരുന്നു സംഭവം എന്നതിനാൽ ഉച്ചയോടെ വിമാനത്താവള അതോറിറ്റിയുടെ പ്രത്യേക അനുമതി നേടി പൊലീസ് ഡ്രോൺ പരിശോധനയും തുടങ്ങി. അത് വിജയകരം. സമയം ഏഴര. കുട്ടിയെ കാണാതായതിന്‍റെ 19-ആം മണിക്കൂർ. കാണാതായ സ്ഥലത്തിന് സമീപമുള്ള ബ്രഹ്മോസിന് പിറകിലുള്ള ഓടയിൽ നിന്ന് പാതി അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തി. മണിക്കൂറുകൾക്കുള്ളിൽ ആശങ്കകൾക്ക് വിരാമമിട്ട് കുട്ടിയുടെ പ്രാഥമിക പരിശോധനാ ഫലം പുറത്തുവന്നു. നിർജലീകരണം മൂലമുണ്ടായ അസ്വസ്ഥത ഒഴിച്ചുനിർത്തിയാൽ ആ രണ്ടു വയസുകാരി മിടുമിടുക്കിയായി ആശുപത്രിയിൽ കഴിയുന്നു. കേരളാ പൊലീസിനെ സല്യൂട്ട് ചെയ്ത് കുട്ടിയുടെ ബന്ധുക്കൾ നിറകണ്ണുകളോടെ നന്ദി പറഞ്ഞു. ഇനി കണ്ടെത്തേണ്ടത് കുട്ടിയുടെ തിരോധാനത്തിന്‍റെ പിന്നിൽ ആരെന്നുള്ള ചോദ്യത്തിനുത്തരം. കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾക്കും മൊഴികൾക്കും തെളിവിനും വേണ്ടി പൊലീസിന്‍റെ ശ്രമം തുടരുന്നു.



Similar Posts