Kerala
Pk Basheer MLA Criticize govt on plus one seat crisis malappuram
Kerala

പ്ലസ് വൺ സീറ്റ്: അനീതി ചോദ്യം ചെയ്യുമ്പോൾ മലപ്പുറം വികാരം ഉണ്ടാക്കുന്നെന്ന് പറഞ്ഞ് സർക്കാർ തടിതപ്പുന്നു; പി.കെ ബഷീർ എംഎൽഎ

Web Desk
|
10 May 2024 12:28 PM GMT

മലപ്പുറം കേരളത്തിലാണെന്നും തങ്ങൾ കഴിക്കുന്നത് അരിയാഹാരം ആണെന്നും പി.കെ ബഷീർ എംഎൽഎ പറഞ്ഞു.

മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെതിരെ പി.കെ ബഷീർ എം.എൽ.എ. അനീതി ചോദ്യം ചെയ്യുമ്പോൾ മലപ്പുറം വികാരം ഉണ്ടാക്കുന്നെന്ന് പറഞ്ഞ് സർക്കാർ തടി തപ്പുകയാണെന്നും കുട്ടികളെ കുത്തിനിറയ്ക്കുന്ന പരിപാടിയാണ് ഇത്തവണയും ആവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎയുടെ വിമർശനം.

ഈ വർഷവും മലബാറിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വളരെ കുറവാണ്. സീറ്റുകൾ വർധിപ്പിച്ച് കുട്ടികളെ ക്ലാസ്സുകളിൽ കുത്തിനിറയ്ക്കുന്ന പതിവ് കലാപരിപാടിയാണ് സർക്കാർ ആവർത്തിക്കുന്നത്. പല ജില്ലകളിലും സീറ്റുകളും ബാച്ചുകളും ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഈ അവസ്ഥ. ആ ബാച്ചുകൾ മലപ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്താൽ പരിഹാരമാവും.

എന്നാൽ അത് ചെയ്യാതെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാനാണ് സർക്കാറിന്റെ ശ്രമം. യുഡിഎഫ് സർക്കാർ അധിക ബാച്ചുകൾ അനുവദിച്ചാണ് ഇതിന് പരിഹാരം കണ്ടിരുന്നത്. എന്നാൽ, എൽഡിഎഫ് വന്ന ശേഷം അനുഭവിക്കുന്നത് അവഗണന മാത്രമാണ്. ഈ അനീതി ചോദ്യം ചെയ്യുമ്പോൾ മലപ്പുറം വികാരം ഉണ്ടാക്കുന്നെന്ന് പറഞ്ഞ് സർക്കാർ തടി തപ്പുകയാണെന്നും മലപ്പുറം കേരളത്തിലാണെന്നും തങ്ങൾ കഴിക്കുന്നത് അരിയാഹാരം ആണെന്നും പി.കെ ബഷീർ എംഎൽഎ കൂട്ടിച്ചേർത്തു.

എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലപ്പുറത്ത് നന്നായി പഠിക്കുന്ന കുട്ടികളുണ്ട്.

സ്വാഭാവികമായും ഉന്നത വിജയികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകും.

അവർക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുക എന്നത് സർക്കാറിന്റെ ബാധ്യതയാണ്.

ഈ വർഷവും മലബാറിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വളരെ കുറവാണ്.

സീറ്റുകൾ വർദ്ധിപ്പിച്ച് കുട്ടികളെ ക്ലാസ്സുകളിൽ കുത്തി നിറക്കുന്ന പതിവ് കലാപരിപാടിയാണ് സർക്കാർ ആവർത്തിക്കുന്നത്.

പല ജില്ലകളിലും സീറ്റുകളും ബാച്ചുകളും ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഈ അവസ്ഥ.

ആ ബാച്ചുകൾ മലപ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്താൽ പരിഹാരമാകും.

എന്നാൽ അത് ചെയ്യാതെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാനാണ് സർക്കാറിന്റെ ശ്രമം.

യു.ഡി.എഫ് സർക്കാർ അധിക ബാച്ചുകൾ അനുവദിച്ചാണ് ഇതിന് പരിഹാരം കണ്ടിരുന്നത്.

എന്നാൽ, എൽ.ഡി.എഫ് വന്ന ശേഷം അനുഭവിക്കുന്നത് അവഗണന മാത്രമാണ്.

79730 കുട്ടികളാണ് മലപ്പുറത്ത് എസ്.എസ്.എൽ.സി പാസ്സായത്.

അവർക്ക് പഠിക്കാനുള്ളതോ, വെറും 59690 സീറ്റുകൾ മാത്രം.

അതായത് 20,040 സീറ്റുകളുടെ കുറവ്.

ഈ അനീതി ചോദ്യം ചെയ്യുമ്പോൾ മലപ്പുറം വികാരം ഉണ്ടാക്കുകയാണെന്ന് പറഞ്ഞ് തടിതപ്പുകയാണ് സർക്കാർ.

മലപ്പുറവും കേരളത്തിലാണ്.

ഞങ്ങൾ കഴിക്കുന്നതും അരിയാഹാരമാണ് എന്ന് മാത്രമേ പിണറായി സർക്കാരിനെ ഓർമിപ്പിക്കാനുള്ളൂ.


Similar Posts