Kerala
PM2

പിഎം 2

Kerala

സുൽത്താൻ ബത്തേരിയിൽ വനംവകുപ്പ് കൂട്ടിലാക്കിയ പി.എം-2 കാട്ടാനയെ കാട്ടിൽ തുറന്ന് വിടണമെന്ന് വിദഗ്ധ സമിതി

Web Desk
|
9 Jan 2024 1:15 AM GMT

ആന ആളുകളെ ആക്രമിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പിപ്പീൾ ഫോർ ആനിമൽ എന്ന സംഘടന നൽകിയ ഹരജിയിലാണ് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയത്

വയനാട്: സുൽത്താൻ ബത്തേരിയിൽ വഴിയാത്രക്കാരനെ ആക്രമിച്ചതിന്‍റെ പേരിൽ വനംവകുപ്പ് കൂട്ടിലാക്കിയ പി.എം-2 കാട്ടാനയെ കാട്ടിൽ തുറന്ന് വിടണമെന്ന് വിദഗ്ധ സമിതി. പി.എം-2വിനെ വെടിവെച്ച് പിടികൂടാൻ വനംവകുപ്പ് അനാവശ്യമായി ധൃതി കാണിച്ചെന്നും വിദഗ്ധ സമിതി ഹൈക്കോടതിയെ അറിയിച്ചു. ആന ആളുകളെ ആക്രമിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പിപ്പീൾ ഫോർ ആനിമൽ എന്ന സംഘടന നൽകിയ ഹരജിയിലാണ് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയത്.

വനംവകുപ്പ് പിടികൂടി മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റിയ മോഴാനയെ റേഡിയോ കോളർ ഘടിപ്പിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കി കാട്ടിൽ തുറന്ന് വിടണമെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ആനക്ക് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളുണ്ടോ എന്നുള്ളത് പരിശോധിച്ച് ഉറപ്പാക്കണം. ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്ന വനമേഖല കണ്ടെത്തണം. റേഡിയോ കോളർ ഘടിപ്പിച്ച ആനയുടടെ സഞ്ചാരം ആറുമാസമെങ്കിലും നിരീക്ഷിക്കണമെന്നും വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിൽ പറയുന്നു. തമിഴ്നാട്ടിൽ റിവാഡോ എന്ന ആനയെയും കർണ്ണാടകയിൽ മറ്റൊരാനയെയും ഇതുപോലെ പിടികൂടി തുറന്ന് വിട്ടിട്ടുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി. സുൽത്താൻ ബത്തേരിയിൽ സന്ദർശനം നടത്തിയതിന് ശേഷമാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.

വയനാട്ടിൽ വെച്ച് ആന ആരെയും ആക്രമിച്ചതിന് തെളിവില്ലെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. 13 വയസ് മാത്രമുള്ള ആനയെ ജനവാസമേഖലയൊഴിവാക്കി കാട്ടിലേക്ക് തുറന്നു വിട്ടാൽ വനവുമായി പൊരുത്തപ്പെടും. ആനയെ വെടിവെച്ച് പിടികൂടുന്നതിന് വയനാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ അനാവശ്യധൃതി കാട്ടിയെന്നും ആരോപിച്ചു. പിഎം2 വിന്റെ മോചനം ആവശ്യപ്പെട്ട് പിപ്പീൾ ഫോർ ആനിമൽ എന്ന സംഘടന സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി നിലപാട് അറിയിച്ചത്.



Similar Posts