![robbery of petrol pump employ | arrest robbery of petrol pump employ | arrest](https://www.mediaoneonline.com/h-upload/2023/05/13/1369294-arrest.webp)
പെട്രോൾപമ്പ് ജീവനക്കാരിയുടെ മാല പൊട്ടിച്ച പ്രതി പിടിയിൽ
![](/images/authorplaceholder.jpg?type=1&v=2)
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ മാലയാണ് ബൈക്കിലെത്തിയ ഫൈജാസ് പിടിച്ചുപറിച്ചത്
കോഴിക്കോട്: പെട്രോൾപമ്പ് ജീവനക്കാരിയുടെ മാല കവർച്ച നടത്തിയ പ്രതി സിറ്റി സ്പെഷ്യൽ ആക്ഷൻഗ്രൂപ്പിന്റെ പിടിയിൽ. കുറ്റിച്ചിറ സ്വദേശിയും ഒടുമ്പ്ര യിൽ വാടകക്ക് താമസിക്കുന്ന ഫൈജാസിനെയാണ് DCP ബൈജു IPS ന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും,ഇൻസ്പെക്ടർയൂസഫ് നടുത്തറമ്മലിൻറെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേർന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ എട്ടാം തീയ്യതിയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ മാല കാരന്തൂർ കൊളായിത്താഴത്ത് വെച്ച് ബൈക്കിൽ വന്ന് ഫൈജാസ് പിടിച്ചുപറിച്ചത്.
മാലപൊട്ടിക്കാൻ ചുറ്റിക്കറങ്ങുന്നതിനിടയിൽ കെളായിത്താഴം പെട്രോൾപമ്പിനടുത്ത്വെച്ച് ഒരു സ്ത്രീ നടന്നു വരുന്നത് ഫൈജാസ് കാണുന്നത്. തുടർന്ന് പമ്പിലേക്ക് തന്റെ വണ്ടി കയറ്റി വെള്ളംകുടിക്കാനെന്ന വ്യാജേന കുറച്ച് സമയം അവിടെ ചിലവഴിച്ചശേഷം യുവതി ഇടറോഡിലേക്ക് കയറിപോകുന്നതും തനിച്ചാനെന്നും മനസ്സിലാക്കിയ ഇയാൾ തന്ത്രപരമായി സ്ത്രീയെ പിൻതുടരുകയായിരുന്നു. ആളുകളാരും ഇല്ലെന്ന് ഉറപ്പ് വരുത്തി വിദഗ്ദമായി മാല പൊട്ടിച്ചെടുത്തു. സ്ത്രീ ബഹളം വെച്ചെങ്കിലും ഫൌജാസ് വളരെ വേഗത്തിൽ വണ്ടിയോടിച്ച് കടന്നുകളഞ്ഞു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. തുടർന്ന് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഇയാളെ നിരീക്ഷിച്ചു വരിയയായിരുന്നു. ഇരയായ സ്ത്രീ ജോലി ചെയ്ത പെട്രോൾപമ്പിലെ സിസിടിവിയിൽ നിന്നും ലഭിച്ച ഫൈജാസിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. ഈയിടെ വാങ്ങിയ ബൈക്കാണ് പ്രതി കൃത്യം ചെയ്യാൻ ഉപയോഗിച്ചത്. ഇയാൾ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റി മറ്റൊരു നമ്പറാണ് ഘടിപ്പിച്ചിരുന്നത്. എന്നാല്‍ സംഭവത്തിന് ശേഷവും ഇയാൾ പല സ്ഥലങ്ങളിലും വീണ്ടും മാലപൊട്ടിക്കാൻ ഇതേ ബൈക്കില്‍ കറങ്ങിയിട്ടുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കൃത്യത്തിന് ഉപയോഗിച്ചവാഹനവും പോലീസ് കണ്ടെടുത്തു. പ്രതിയെ പോലീസ് സംഭവസ്ഥലത്തും, പ്രതിയുടെ വീട്ടിലും,ധനകാര്യസ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. വട്ടകിണറുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയംവെച്ച മോഷണ മുതൽ പോലീസ് കണ്ടെടുത്തു.
ചികിത്സക്ക് വേണ്ടി വന്ന സാമ്പത്തിക ബാധ്യതയാണ് കുറ്റകൃത്യം ചെയ്യിച്ചതെന്നാണ് ഫൈജാസ് പോലീസിനോട് പറഞ്ഞത്.കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അർജുൻ, രാകേഷ് ചൈതന്യം, കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ വിശോഭ്,സച്ചിത്ത്,ഷിജു എന്നിവരുമുണ്ടായിരുന്നു.