Kerala
Samastha Mushavara meeting today
Kerala

സമസ്ത മുശാവറ യോഗം ഇന്ന്; ലീഗുമായുള്ള തർക്കം ചർച്ചയാവുമെന്ന് സൂചന

Web Desk
|
5 Jun 2024 1:43 AM GMT

സമസ്തയിലെ ഒരുവിഭാഗത്തിന്റെ എതിർപ്പിനിടയിലും പൊന്നാനിയിൽ ലീഗ് ഉജ്ജ്വല വിജയം നേടിയ സാഹചര്യത്തിൽ തർക്കം പരിഹരിക്കണമന്നാണ് വലിയൊരുഭാഗത്തിന്റെ നിലപാട്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മുശാവറ യോഗം ഇന്ന് കോഴിക്കോട്ട് ചേരും. സുപ്രഭാതം പത്രവും സമസ്തയിലെ ഒരു വിഭാഗവും സ്വീകരിച്ച ഇടതനുകൂല നിലപാടിൽ തുറന്ന വിമർശനമുന്നയിച്ച മുശാവറാംഗം ബഹാഉദ്ദീൻ മുഹമ്മദ് നദ്വിയോട് നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. ഇതിനുള്ള മറുപടി യോഗത്തിൽ ചർച്ച ചെയ്യും. അദ്ദേഹത്തിനെതിരെ കൂടുതൽ നടപടികൾക്ക് സാധ്യതയില്ലെന്നാണ് സൂചന. വിശദീകരണം ചോദിക്കുന്ന രീതി സമസ്ത ഭരണഘടനയിൽ ഇല്ലെന്ന് ബഹാഉദ്ദീൻ നദ്വി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സുപ്രഭാതം പത്രത്തിന് നയവ്യതിയാനം സംഭവിച്ചിട്ടുണ്ട് എന്നായിരുന്നു ബഹാഉദ്ദീൻ നദ്‌വിയുടെ പ്രധാന വിമർശനം. അതുകൊണ്ടാണ് ഗൾഫ് സുപ്രഭാതത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനാണ് നദ്‌വിയോട് വിശദീകരണം ആവശ്യപ്പെട്ടത്. ഇന്ന് ചേരുന്ന മുശാവറയിൽ തിരുത്തൽ നടപടികളുണ്ടാവുമെന്നും സുപ്രഭാതത്തിനുണ്ടായ നയവ്യതിയാനങ്ങൾ ഇന്നത്തെ യോഗത്തിൽ തുറന്നുകാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സമസ്തയിലെ ഒരുവിഭാഗത്തിന്റെ എതിർപ്പിനിടയിലും പൊന്നാനിയിൽ മുസ്‌ലിം ലീഗ് ഉജ്ജ്വല വിജയം നേടിയ സാഹചര്യത്തിൽ ലീഗുമായുള്ള തർക്കം പരിഹരിക്കണമന്നാണ് സമസ്തയിലെ വലിയൊരുഭാഗത്തിന്റെ നിലപാട്. മുശാവറയിൽ ഇത് സംബന്ധിച്ച ചർച്ചയുണ്ടാകുമെന്നാണ് സൂചന. ടീം സമസ്ത എന്ന പേരിൽ പൊന്നാനിയിൽ കെ.എസ് ഹംസക്കായി വലിയ പ്രചാരണം നടന്നിരുന്നു. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം ഹൈദരലി തങ്ങളെ ഇ.ഡി ചോദ്യം ചെയ്തത് അടക്കം കെ.എസ് ഹംസ ഉന്നയിച്ച ആരോപണങ്ങൾ ഏറ്റുപിടിക്കുകയും ചെയ്തിരുന്നു. ഇരുമണ്ഡലങ്ങളിലും ചരിത്രത്തിലെ ഏറ്റവും ഭൂരിപക്ഷത്തിനാണ് ലീഗ് സ്ഥാനാർഥികൾ ഇത്തവണ വിജയിച്ചത്.

Similar Posts