Kerala
സിദ്ധാർഥൻ കേസിലെ പെർഫോമ റിപ്പോർട്ട്‌ വൈകിയ സംഭവം; ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Kerala

സിദ്ധാർഥൻ കേസിലെ പെർഫോമ റിപ്പോർട്ട്‌ വൈകിയ സംഭവം; ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Web Desk
|
26 March 2024 1:06 PM GMT

ആഭ്യന്തര വകുപ്പിലെ 3 ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് സസ്പെൻഡ് ചെയ്തത്

തിരുവനന്തപുരം: സിദ്ധാർഥൻ കേസിലെ പെർഫോമ റിപ്പോർട്ട്‌ വൈകിയ സംഭവത്തിൽ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ആഭ്യന്തര വകുപ്പിലെ 3 ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് സസ്പെൻഡ് ചെയ്തത്. ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത വി.കെ, സെക്‌ഷൻ ഓഫിസർ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.ആഭ്യന്തര എം സെക്ഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.

വയനാട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പെർഫോമ റിപ്പോർട്ട് വൈകിയോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.വൈകിയെങ്കിൽ അതിൽ ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്നും നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിജ്ഞാപനം പുറത്തിറക്കിയിട്ടും പെർഫോമ റിപ്പോർട്ട് വൈകി എന്ന വിവരം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി ഇടപെട്ടത്.

അതെ സമയം സിദ്ധാര്‍ഥൻ മരിച്ച സംഭവത്തിലെ പെർഫോമ റിപ്പോർട്ട്‌ നൽകാൻ ഡി.വൈ.എസ്.പിയെ ഡൽഹിയിലേക്ക് അയക്കാൻ സർക്കാർ തീരുമാനിച്ച്. സി.ബി.ഐക്കാണ് പെർഫോമ റിപ്പോർട്ട് കൈമാറുക. (കേസിൻ്റെ നാൾവഴി ഉൾപ്പെടുന്ന റിപ്പോർട്ടാണ് പെർഫോമ). സ്പെഷ്യൽ സെൽ ഡി.വൈ.എസ്.പി എസ് ശ്രീകാന്താണ് ഡൽഹിക്ക് പോകുന്നത്.ഈ റിപ്പോർട്ട്‌ ലഭിച്ചാൽ മാത്രമേ സി.ബി.ഐ കേസ് പരിഗണിക്കൂ.വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും റിപ്പോർട്ട്‌ നൽകാത്തത് വിവാദമായിരുന്നു

സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട് ഇന്നലെ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.അന്വേഷണം സി.ബി.ഐക്ക് വിടാൻ രണ്ടാഴ്ച മുമ്പ് സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പക്ഷേ വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല.

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളെ വി.സി തിരിച്ചെടുത്തതോടെ സി.ബി.ഐ അന്വേഷണത്തിൽ വിജ്ഞാപനമിറക്കാത്തത് വിവാദമായിരുന്നു. വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഗവർണർ വി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വി.സി ഡോ.പി.സി ശശീന്ദ്രൻ രാജിവെച്ചു.


Similar Posts