Kerala
SMF against cpm stand on muslim personal law
Kerala

വ്യക്തിനിയമത്തിൽ മാറ്റവും ലിംഗസമത്വവും വേണമെന്ന സി.പി.എം നിലപാട് ശരിയല്ല: എസ്.എം.എഫ്

Web Desk
|
12 July 2023 2:29 PM GMT

ഇസ്‌ലാമിക സ്വത്തവകാശ നിയമത്തിൽ സ്ത്രീവിവേചനമില്ല. സ്ത്രീയുടേയും കുടുംബത്തിന്റേയും ചെലവുകൾ വഹിക്കേണ്ടത് പുരുഷനാണെന്നും സ്ത്രീ തന്റെ സ്വത്തിൽനിന്ന് സ്വന്തം ആവശ്യത്തിന് പോലും ചെലവഴിക്കേണ്ടതില്ലെന്നുമാണ് ശരീഅത്ത് പറയുന്നതെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

കോഴിക്കോട്: സംഘ്പരിവാർ അജണ്ടയായ ഏക സിവിൽകോഡിനെതിരെ പ്രതിഷേധങ്ങൾ ശക്തിപ്പെടുമ്പോഴും രാജ്യത്തെ വിശ്വാസികളുടെ വ്യക്തിനിയമങ്ങളിൽ മാറ്റം വരുത്തണമെന്നും ലിംഗസമത്വം വേണമെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട് ശരിയല്ലെന്ന് സുന്നി മഹല്ല് ഫെഡറേഷൻ. വ്യക്തി നിയമങ്ങൾ സംരക്ഷിക്കാനാണ് ഏക സിവിൽകോഡിനെ നിരാകരിക്കുന്നതെന്ന് എസ്.എം.എഫ് നേതാക്കൾ പറഞ്ഞു. സമസ്തയുടെ മഹല്ല് കൂട്ടായ്മയാണ് എസ്.എം.എഫ്. ജനറൽ സെക്രട്ടറി യു. ഷാഫി ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.

ഇസ്‌ലാമിക സ്വത്തവകാശ നിയമത്തിൽ സ്ത്രീവിവേചനമില്ല. സ്ത്രീയുടേയും കുടുംബത്തിന്റേയും ചെലവുകൾ വഹിക്കേണ്ടത് പുരുഷനാണെന്നും സ്ത്രീ തന്റെ സ്വത്തിൽനിന്ന് സ്വന്തം ആവശ്യത്തിന് പോലും ചെലവഴിക്കേണ്ടതില്ലെന്നുമാണ് ശരീഅത്ത് പറയുന്നത്. ഇത് ഇസ്‌ലാം സ്ത്രീക്ക് നൽകുന്ന മഹനീയ പരിഗണനയുടെ തെളിവാണ്. എന്നിട്ടും അനന്തര സ്വത്തിൽനിന്ന് പുരുഷന് ലഭിക്കുന്നതിന്റെ പകുതി സ്ത്രീക്ക് നൽകണമെന്ന് ഇസ്‌ലാം നിർദേശിക്കുന്നതിലൂടെ അവർക്ക് കൂടുതൽ അവകാശം ലഭിക്കുകയാണ് ചെയ്യുന്നത്. ഇത് തിരിച്ചറിയാതെയാണ് ഇസ്‌ലാം വിമർശർ അബദ്ധങ്ങൾ ഉന്നയിക്കുന്നത്. ഇതേ വാദമാണ് അനവസരത്തിൽ കമ്മ്യൂണിസ്റ്റുകൾ ആവർത്തിക്കുന്നത്. മതം രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് പറയുന്നവർ രാഷ്ട്രീയം മതത്തിൽ ഇടപെടുന്നതിന് എന്ത് തെളിവാണ് കാണുന്നതെന്നും നേതാക്കൾ ചോദിച്ചു.




Similar Posts