Kerala
ഏഴ് വർഷമായിട്ടും കുറ്റപത്രം പോലും സമർപ്പിച്ചില്ല; യുഎപിഎ കേസിനെതിരെ മനുഷ്യാവകാശ പ്രവർത്തകരുടെ ഉപവാസം
Kerala

ഏഴ് വർഷമായിട്ടും കുറ്റപത്രം പോലും സമർപ്പിച്ചില്ല; യുഎപിഎ കേസിനെതിരെ മനുഷ്യാവകാശ പ്രവർത്തകരുടെ ഉപവാസം

Web Desk
|
16 March 2022 2:31 AM GMT

ജെയ്സണ്‍ സി കൂപ്പറും അഡ്വ. തുഷാർ നിർമല്‍ സാരഥിയുമാണ് പ്രതിഷേധിച്ചത്

ഏഴ് വർഷമായി കുറ്റപത്രം പോലും സമർപ്പിക്കാത്ത യുഎപിഎ കേസിനെതിരെ കൊച്ചിയില്‍ മനുഷ്യാവകാശ പ്രവർത്തകരുടെ ഉപവാസം. ജെയ്സണ്‍ സി കൂപ്പർ, അഡ്വ. തുഷാർ നിർമല്‍ സാരഥി എന്നിവരാണ് തങ്ങൾക്കെതിരെ ചുമത്തിയ യുഎപിഎ കേസിനെതിരെ പ്രതിഷേധിച്ചത്.

2015ലാണ് മനുഷ്യാവകാശ പ്രവർത്തകരായ തുഷാർ നിർമല്‍ സാരഥിക്കും ജെയ്സണ്‍ സി കൂപ്പറിനുമെതിരെ യുഎപിഎ ചുമത്തി ജയിലിലടച്ചത്. കൊച്ചിയിലെ ദേശീയ പാത അതോറിറ്റി ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു അത്. സാമൂഹിക മാധ്യമങ്ങളിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റുകളിട്ടു, മാവോയിസ്റ്റുകൾക്ക് നിയമസഹായം നൽകി എന്നിവയായിരുന്നു കുറ്റങ്ങൾ. പിന്നീട് ഇരുവർക്കും ജാമ്യം ലഭിച്ചു. എന്നാല്‍ ഇന്നുവരെ കേസില്‍ കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ല. ഏഴ് വർഷമായിട്ടും തീരാത്ത കേസ് റദ്ദാക്കുകയോ കുറ്റപത്രം സമർപ്പിച്ച് വിചാരണ വേഗത്തില്‍ നടത്തി തീർപ്പാക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഏകദിന ഉപവാസം.

കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിടരുതെന്ന ജാമ്യ വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സഞ്ചാര സ്വാതന്ത്ര്യം പോലും ഏഴ് വർഷമായി ഹനിക്കപ്പെടുന്നുവെന്ന് ഇവർ പറയുന്നു. എറണാകുളം വഞ്ചി സ്ക്വയറിലായിരുന്നു ഉപവാസ സമരം.

Similar Posts