Kerala
Tanur boat accident
Kerala

ദുരന്തഭൂമിയായി താനൂര്‍; ബോട്ടപകടത്തില്‍ മരണം സ്ഥിരീകരിച്ചവര്‍

Web Desk
|
7 May 2023 6:48 PM GMT

മരിച്ചവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ സംഖ്യ 21 ആയി. മരിച്ചവരില്‍ ആറു കുട്ടികളും ഉള്‍പ്പെടും. അപകടം നടന്ന സ്ഥലത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. മരണം സ്ഥിരീകരിച്ചവര്‍:

ഷംന(പരപ്പനങ്ങാടി), സഫ്‍ല ഷെറിൻ(പരപ്പനങ്ങാടി), ഹാദി (മുണ്ടുപറമ്പ്), അയിഷാബി (ചെട്ടിപ്പടി), നെയ്റ (ഒട്ടുമ്മൽ), സഹ്റ (ഒട്ടുമ്മൽ), റുഷ്ദ(ഒട്ടുമ്മല്‍), ആദില ഷെറിൻ(ചെട്ടിപ്പടി), ജല്‍സിയ (40), സഫ്‍ല (7), ഹസ്ന(18), റസീന, അഫ്‍ലഹ്( 7) പരപ്പനങ്ങാടി, അന്‍ഷിദ്, സബറുദ്ദീന്‍ (പൊലീസ് ഉദ്യോഗസ്ഥന്‍), സിദ്ദീഖ് ഓലപ്പീടിക, ഫാത്തിമ മിന്‍ഹ,

ബോട്ടപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മോദി അനുശോചനം അറിയിച്ചത്. മരിച്ചവർക്കുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മെയ് എട്ടിനു നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചു. നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ താനൂരിലെത്തും.

വൈകീട്ട് ഏഴു മണിയോടെയാണ് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്തിനടുത്ത് പൂരപ്പുഴയില്‍ ബോട്ടപകടമുണ്ടായത്. ബോട്ട് നിയന്ത്രണം വിട്ടു തലകീഴായി മറിയുകയായിരുന്നു. ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്തിയതാണ് അപകടകാരണമെന്നാണ് വിവരം. നാൽപതിലേറെപേർ അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നതായി സൂചനയുണ്ട്. ആറു മണിവരെയാണ് സർവീസിന് അനുമതിയുണ്ടായിരുന്നത്. എന്നാൽ, ഏഴു മണിയോടെയാണ് ബോട്ട് സർവീസ് ആരംഭിച്ചത്.

അവസാന ട്രിപ്പായതിനാൽ ബാക്കിയുള്ളവരെ മുഴുവൻ ബോട്ടില്‍ കയറ്റുകയായിരുന്നു എന്നും ബോട്ടിൽ 40ലധികം പേരുണ്ടായിരുന്നു എന്നും പ്രദേശവാസികള്‍ പറഞ്ഞു. നിരവധി വിനോദ സഞ്ചാരികൾ വരുന്ന സ്ഥലമാണിതെന്നും 15 പേരെ കൊള്ളുന്ന ബോട്ടിൽ 30ഉം 40ഉം പേരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതാണ് ഇത് പോലുള്ള അപകടങ്ങള്‍ വിളിച്ച് വരുത്തുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.

Related Tags :
Similar Posts