Kerala
kochi death
Kerala

യുവാവിന്റെ മരണം: പൊലീസിനെതിരെ ആരോപണം കടുപ്പിച്ച് കുടുംബം

Web Desk
|
8 May 2024 1:17 AM GMT

ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ

കൊച്ചി: എറണാകുളം തിരുവാല്ലൂരിൽ 20കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണം കടുപ്പിച്ച് കുടുംബം. ഉത്സവപ്പറമ്പിലുണ്ടായ സംഘർഷത്തിൽ പരാതി പറയാനെത്തിയ അഭിജിത്തിനെ പൊലീസ് മർദിച്ചിരുന്നുവെന്ന് മാതാവ് മിനി ആരോപിച്ചു.

പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അഭിജിത്തിന്റെ വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഏപ്രിൽ 12ന് വീടിന് സമീപത്തെ ക്ഷേത്രപരിസരത്ത് ബി.ജെ.പി പ്രവർത്തകരുമായി ഉണ്ടായ തർക്കത്തിൽ അഭിജിത്തിന് പരിക്കേറ്റിരുന്നു.

ആശുപത്രി രേഖകളുമായി പരാതി പറയാനെത്തിയ അഭിജിത്തിനെ ആലുവ വെസ്റ്റ് പൊലീസ് പ്രതിചേർത്തുവെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. ഉത്സവ ദിവസം അഭിജിത്തിനെ പൊലീസ് കരുതൽതടങ്കലിൽ വെച്ചുവെന്നും സ്റ്റേഷനിൽ വെച്ച് പൊലീസ് മർദിച്ചതായി അഭിജിത്ത് പറഞ്ഞെന്നും അമ്മ മിനി ആരോപിച്ചു.

പൊലീസിന്റെ കുറ്റകരമായ അനാസ്ഥയാണ് അഭിജിത്തിന്റെ ജീവനെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അഭിജിത്തിന്റെ വീട്ടിലെത്തി രക്ഷിതാക്കളെ സന്ദർശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അഭിജിത്തിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ചിട്ടുണ്ട്.

Related Tags :
Similar Posts