Kerala
ഓക്സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Kerala

ഓക്സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Nidhin
|
15 Aug 2022 4:20 PM GMT

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി

തിരുവനന്തപുരം: പത്തനംതിട്ടയിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ആംബുലൻസിൽ ഓക്‌സിജൻ കിട്ടാതെ തിരുവല്ല സ്വദേശി രാജൻ (67) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11.45നാണ് ശ്വാസതടസത്തെ തുടർന്ന് രാജനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡ്യൂട്ടി ഡോക്ടർ രാജനെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തെന്നും യാത്രാമധ്യേ ഓക്‌സിജൻ തീർന്ന് രോഗി മരിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. യാത്രക്കിടെ ഗുരുതരാവസ്ഥയിലായ രാജനെ സ്വകാര്യ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ വഴങ്ങിയില്ലെന്ന് ബന്ധുക്കൾ പറയുന്നു.

ആരോപണം അടിസ്ഥാന രഹിതമാണെന്ന് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു ബി നെൽസൺ പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിൽ കൊണ്ടുവന്ന രാജനെ ബന്ധുക്കൾ പറഞ്ഞിട്ടാണ് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. മെഡിക്കൽ കോളജിലെത്തി 20 മിനിറ്റിന് ശേഷമാണ് രോഗി മരിച്ചതെന്നും സൂപ്രണ്ട് വിശദീകരിച്ചു. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Similar Posts