Kerala
governor vs pinarayi
Kerala

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; രാഷ്ട്രപതിക്ക് റിപ്പോർട്ട് നല്കാനൊരുങ്ങി ഗവർണർ

Web Desk
|
9 Oct 2024 2:07 AM GMT

സർക്കാർ മറുപടി നൽകിയാലും ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കാനാണ് ഗവർണറുടെ നീക്കം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദി ഹിന്ദു ദിനപത്രത്തിലെ മലപ്പുറം പരാമർശത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നല്കാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൂടുതൽ വിശദാശംങ്ങൾ തേടി വീണ്ടും സർക്കാരിന് കത്ത് നൽകും. സർക്കാർ മറുപടി നൽകിയാലും ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കാനാണ് ഗവർണറുടെ നീക്കം.

മലപ്പുറം പരാമര്‍ശത്തില്‍ നേരത്തെ ഗവര്‍ണര്‍ രൂഷമായ ഭാഷയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ലെന്നും മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും വിമർശിച്ചു കൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കത്തെഴുതിയത്. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കാര്യങ്ങൾ വിശദീകരിക്കാത്തത് ചട്ടലംഘനമായി കണക്കാക്കുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകിയിരുന്നു.

വിവാദമായ മലപ്പുറം കള്ളക്കടത്ത് പരാമർശത്തിൽ വിശദീകരണം തേടി ​ഗവർണർ ചീഫ് സെക്രട്ടറിക്കും നോട്ടീസ് അയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം നേരിട്ടെത്തി വിശദീകരണം നൽകാനാണു നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഹാജരായി വിശദീകരണം നൽകണമെന്ന ഗവർണറുടെ നിർദേശം സർക്കാർ തള്ളുകയും ​ഗവർണർക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഗവർണറുടെ നടപടി ഭരണഘടനാപരമായി തെറ്റാ​ണെന്നായിരുന്നു സർക്കാരിന്റെ വാദം.

വിവിധ ആരോപണങ്ങളിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു കൊണ്ടാണ് ഗവർണക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്. ഫോൺ ചോർത്തൽ ആരോപണത്തിൽ സർക്കാർ അന്വേഷണം നടത്തി വരികയാണെന്നും പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ അടക്കം സർക്കാർ പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി.

Similar Posts