Kerala
രൂപേഷിനെതിരായ യുഎപിഎ പിൻവലിക്കും; നിലപാട് മാറ്റി സർക്കാർ
Kerala

രൂപേഷിനെതിരായ യുഎപിഎ പിൻവലിക്കും; നിലപാട് മാറ്റി സർക്കാർ

Web Desk
|
17 Sep 2022 10:46 AM GMT

ഹരജി പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും.

കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസ് പിൻവലിക്കുമെന്ന് സർക്കാർ. യുഎപിഎ വകുപ്പുകൾ പിൻവലിക്കണമെന്ന ഹരജി സർക്കാർ പിൻവലിക്കും. ഹരജി പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും.

വളയം, കുറ്റ്യാടി കേസുകളുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. കുറ്റ്യാടി,വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്ന് യുഎപിഎ കേസുകൾ ഹൈക്കോടതി ഡിവിഷൻബെഞ്ച് റദ്ദാക്കിയിരുന്നു. യുഎപിഎ ചുമത്തിയതിനെതിരെ രൂപേഷ് നൽകിയ ഹരജി അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി.

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്‌തെന്നാരോപിച്ച് 2013ൽ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014-ൽ വളയം പോലീസ് സ്റ്റേഷനിൽ ഒരു കേസിലുമാണ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയിരുന്നത്. എന്നാൽ, യുഎപിഎ അതോറിറ്റിയിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി കൃത്യസമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രൂപേഷ് നൽകിയ ഹരജിയിൽ ഹൈക്കോടതി സിംഗിൾ, ഡിവിഷൻ ബെഞ്ചുകൾ അനുകൂല ഉത്തരവുകൾ പുറപ്പടുവിക്കുകയായിരുന്നു.

തുടർന്നാണ് യുഎപിഎ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രിംകോടതിയിൽ ഹരജി നൽകിയത്. ഈ നീക്കത്തിനെതിരെ സർക്കാരിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നിലപാട് മാറ്റം.

Similar Posts