Kerala
സർവകലാശാല ബിൽ തട്ടിക്കൂട്ട്; യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് പ്രതിപക്ഷം
Kerala

സർവകലാശാല ബിൽ തട്ടിക്കൂട്ട്; യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് പ്രതിപക്ഷം

Web Desk
|
7 Dec 2022 7:59 AM GMT

കേന്ദ്രനിയമത്തിന് എതിരായി ഒരു നിയമം വന്നാൽ അത് നിലനിൽക്കില്ലെന്നും പ്രതിപക്ഷം

തിരുവനന്തപുരം: സർവകലാശാല ഭേദഗതി ബിൽ നിയമസഭയിൽ ഉയർത്തി പ്രതിപക്ഷം. തട്ടിക്കൂട്ട് ബില്ലാണെന്നും യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. നിയമമന്ത്രിയാണ് സർക്കാരിന് വേണ്ടി സഭയിൽ ബില്ല് വെച്ചിരിക്കുന്നത്. ബില്ലിൽ തടസവാദവുമായി പ്രതിപക്ഷം രംഗത്തെത്തി.

കേന്ദ്രനിയമത്തിന് എതിരായി സംസ്ഥാന നിയമം വരുന്നത് നിയമം തന്നെ ഇല്ലാതാക്കുന്ന പ്രക്രിയയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. അതിനാൽ, ബില്ലിലെ ഭേദഗതി നിലനിൽക്കില്ലെന്നും തടസവാദമായി പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബില്ലിൽ സർക്കാരിന് പണച്ചെലവില്ല എന്ന വാദവും പ്രതിപക്ഷം തള്ളി. സർവകലാശാല ഈ ആവശ്യങ്ങൾക്കായി പണം ചെലവഴിക്കുന്നുണ്ടെന്നും അതിനാൽ തന്നെ സർക്കാരിന് പണച്ചെലവില്ല എന്ന വാദം തെറ്റാണെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.

സർവകലാശാല ബില്ലിൽ യുഡിഎഫിൽ നേരത്തെ ധാരണയായിരുന്നു. ഗവർണറേയും സർക്കാർ കൊണ്ടു വരുന്ന ബദൽ സംവിധാനത്തേയും ഒരു പോലെ എതിർക്കാനായിരുന്നു പ്രതിപക്ഷ തീരുമാനം. സംഘിവത്കരണം പോലെ മാർകിസ്റ്റ് വത്കരണവും നടക്കുന്നുവെന്ന വിമർശനവും ഉയർത്തും.

ഗവർണറെ ശക്തമായി വിമർശിക്കുന്ന സമീപനം ലീഗ് സ്വീകരിക്കുമ്പോൾ സർക്കാർ നടപടികളെ കൂടി കോൺഗ്രസ് അംഗങ്ങൾ കടന്നാക്രമിക്കും. രാജ്യത്ത് കോൺഗ്രസ് സർക്കാരുകളും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റണമെന്ന സമീപനം സ്വീകരിച്ചിട്ടുണ്ട് . അതിനാൽ കേരളത്തിലെ സർക്കാറിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യനാവും പ്രതിപക്ഷം കൂടുതൽ ശ്രമിക്കുക.

രാവിലെ യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം വിഷയം ചർച്ച ചെയ്തു. ബില്ലിനെതിരെ ഒറ്റക്കെട്ടായി വോട്ട് രേഖപ്പെടുത്താനും ധാരണയായി കഴിഞ്ഞ ദിവസം വി.ഡി സതീശനും കുഞ്ഞാലികുട്ടിയുംനടത്തിയ ചർച്ചയിൽ ധാരണയായി.

Similar Posts