Football
ഇത് അവൾക്കായ്.... ഗോൾ നേട്ടം മരിച്ച മകൾക്ക് സമർപ്പിച്ച് ലൂണ
Football

ഇത് അവൾക്കായ്.... ഗോൾ നേട്ടം മരിച്ച മകൾക്ക് സമർപ്പിച്ച് ലൂണ

Web Desk
|
7 Oct 2022 5:01 PM GMT

കഴിഞ്ഞ ഏപ്രിൽ ഒൻപതിനായിരുന്നു ലൂണയുടെ മകൾ ജൂലിയറ്റ അന്തരിച്ചത്

കൊച്ചി: ഗോൾനേട്ടം മരിച്ച മകൾക്ക് സമർപ്പിച്ച് അഡ്രിയാൻ ലൂണ. കയ്യിൽ പതിച്ച മകളുടെ ടാറ്റു ഉമ്മവെച്ച് ആകാശത്തേക്ക് ചൂണ്ടിക്കാട്ടിയായിരുന്നു ലൂണയുടെ വിജയാഘോഷം. മകളുടെ വിയോഗ വാർത്ത ഹൃദയഭേദകമായ കുറിപ്പിലൂടെയായിരുന്നു അഡ്രിയാൻ ലൂണ മാസങ്ങൾക്ക് മുമ്പ് ലോകത്തെ അറിയിച്ചത്.

കഴിഞ്ഞ ഏപ്രിൽ ഒൻപതിനായിരുന്നു ലൂണയുടെ മകൾ ജൂലിയറ്റ അന്തരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്. ''ഏറെ വിഷമത്തോടെയാണ് എന്റെ മകൾ ജൂലിയറ്റയുടെ മരണ വിവരം നിങ്ങളെ അറിയിക്കുന്നത്. ഈ വർഷം ഏപ്രിൽ ആറിനായിരുന്നു അവളുടെ വിയോഗം. അവളുടെ വേർപാട് എനിക്കും എന്റെ കുടുംബത്തിനുമുണ്ടാക്കിയിരിക്കുന്ന വേദന ഒരിക്കലും മായ്ക്കാനാവത്തതാണ്,'' താരം കുറിച്ചു.



''ജീവിതത്തിൽ ഏറെ സ്‌നേഹവും വാത്സല്യവും കാത്തുസൂക്ഷിച്ച അവൾ മികച്ച ഒരു ഉദാഹരണമായിരുന്നു. കഷ്ടതകൾക്കിടയിലും അവൾ ചിരിച്ചു. അവളുടെ ഐ ലവ് യു ജീവിതത്തിൽ കൂടുതൽ ഉർജം പകരുന്നതായിരുന്നു,'' ലൂണ കൂട്ടിച്ചേർത്തു.

''എത്രയൊക്കെ കഷ്ടതകളിലൂടെ കടന്നു പോയാലും തോറ്റു പിന്മാറരുതെന്ന വലിയ പാഠം നി എന്നെ പഠിപ്പിച്ചു. എങ്ങനെ സ്‌നേഹിക്കണമെന്ന് നി എന്നെ പഠിപ്പിച്ചു. ഭീതിയുള്ള കാര്യങ്ങളെ എങ്ങനെ നേരിടണമെന്ന് നി എനിക്ക് കാണിച്ചു തന്നു,'' ലൂണ എഴുതി.

''സിസ്റ്റിക് ഫൈബ്രോസിസിനെതിരെ അവസാന ശ്വാസം വരെ നീ പൊരുതി. ഇ കാര്യം ജീവിതത്തിൽ ഒരിക്കലും മറക്കില്ല,'' ലൂണ കുറിപ്പ് അവസാനിപ്പിച്ചു. ശ്വാസകോശത്തേയും മറ്റ് അവയവങ്ങളേയും ഗുരുതരമായി ബാധിക്കുന്ന രോഗമാണിത്.

അതേസമയം, ഐഎസ്എൽ 9ാം സീസണിലെ ആദ്യമത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ഇവാൻ കലുഷ്‌നി രണ്ടും അഡ്രിയാൻ ലൂണ ഒരു ഗോളും ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾ നേടിയത്. ഈസ്റ്റ് ബംഗാളിനായി ആശ്വാസഗോൾ നേടിയത് അലക്‌സാണ്. 72ാം മിനുറ്റിൽ കാബ്ര നൽകിയ അതിമനോഹര പാസ് ബ്രില്യന്റ് ടെച്ചിലൂടെ ലൂണ വലയിലാക്കുകയായിരുന്നു.

80ാം മിനുറ്റിൽ ജിയാനുവിന് പകരക്കാരനായി ഇറങ്ങിയ ഇവാനാണ് ഈസ്റ്റ് ബംഗാളിനെ തകർത്തത്. 82ാം മിനുറ്റിൽ കൂൾ ഫിനിഷിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് രണ്ടാക്കി ഇവാൻ ഉയർത്തി. എന്നാൽ, 88ാം മിനുറ്റിൽ തിരിച്ചുവരുമെന്ന സൂചന നൽകി ഈസ്റ്റ് ബംഗാൾ അലക്‌സിലൂടെ ഒരു ഗോൾ മടക്കി. പക്ഷേ, ഈസ്റ്റ് ബംഗാളിന്റെ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി വെടിയുണ്ട പായിച്ച് ഇവാൻ ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. മുഴുവൻ സമയവും പിന്നിടുമ്പോൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സിന് ജയം.

അതേസമയം, കിട്ടിയ അവസരങ്ങൾ ഇരുടീമുകളും തുലച്ചപ്പോൾ ആദ്യപകുതി ഗോൾരഹിത സമനിലയിലായിരുന്നു. തുടക്കം മുതൽ ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും ആക്രമണഫുട്‌ബോളാണ് പുറത്തെടുത്തത്. എന്നാൽ, ഫിനിഷിങ്ങിലെ പോരായ്മ ആദ്യപകുതിയിൽ ഇരുടീമുകൾക്കും തിരിച്ചടിയായി.

രണ്ട് വിദേശ സ്ട്രൈക്കർമാരെയും ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. മുന്നേറ്റ നിരയിൽ ജിയാനുവിനും ദിമിത്രിയോസും അണിനിരക്കുമ്പോൾ തൊട്ടുപിന്നിൽ ലൂനയും സഹലും. ഡിഫൻസീവ് മിഡിൽ കഴിഞ്ഞ വർഷത്തേതു പോലെ ജീക്സൺ സിങ്- പ്യൂട്ടിയ സഖ്യം. വിങ് ബാക്കുകളായി ക്യാപറ്റൻ ജസലും ഹർമൻ ജ്യോത് ഖബ്രയും. ലെസ്‌കോവിച്ചും ഹോർമിപാമുമാണ് സെന്റർ ബാക്കുകൾ.

കരൺജിത് സിങ്, നിഷു കുമാർ, രാഹുൽ കെപി, വിക്ടർ, ആയുഷ്, ബ്രെയ്സ്, സന്ദീപ്, ഇവാൻ, ബിദ്യാസാഗർ എന്നിവരാണ് സബ്സ്റ്റിറ്റിയൂട്ടുകൾ.

ഈസ്റ്റ്ബംഗാൾ ടീം: കമൽജിത് സിങ് (ഗോൾകീപ്പർ), അങ്കിത് മുഖർജി, ലാൽചുങ്നുന, ഇവാൻ ഗോൺസാലസ്, ചാരിസ് കിരാകു, തുഹിൻ ദാസ്, സൗവിക് ചക്രവർത്തി, അലക്സ് ലിമ, വി.പി. സുഹൈർ, സുമീത് പാസി, ക്ലെയ്റ്റൻ സിൽവ.

Similar Posts